ജിദ്ദ- സുഡാനിൽനിന്നുള്ള മൂന്നാമത്തെ ഇന്ത്യൻ സംഘവും ജിദ്ദയിൽ. വ്യോമസേനയുടെ വിമാനത്തിലാണ് ഇന്ത്യൻ സംഘത്തെ ജിദ്ദയിലെത്തിച്ചത്. ഈ വിമാനത്തിൽ 130 യാത്രക്കാരാണുളളത്. ഇതോടെ ഇതോടെ ഇന്ന് സുഡാനിൽനിന്ന് 556 പേരെ ജിദ്ദയിൽ എത്തിച്ചു. ആദ്യ വിമാനത്തിൽ 148 ഉം കപ്പലിൽ 278 പേരുമാണ് ജിദ്ദയിൽ എത്തിയത്. 800 പേരെയാണ് ആദ്യ ഘട്ടത്തിൽ സുഡാനിൽനിന്ന് ഒഴിപ്പിക്കുന്നത്. കപ്പലിൽ ആദ്യസംഘം എത്തിയതിന് തൊട്ടുപിറകെയാണ് വിമാനത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും സംഘം എത്തിയത്. കപ്പലിൽ ജിദ്ദ തുറമുഖത്ത് 278 പേരാണ് ഇന്ന് രാത്രി 11 മണിയോടെ എത്തിയത്. ഒരു മണിക്കൂർ കൊണ്ടാണ് വിമാനം സുഡാനിൽനിന്ന് ജിദ്ദയിൽ എത്തിയത്. വിമാനതാവളത്തിൽ എത്തിയ ഇന്ത്യൻ പൗരന്മാരെ ജിദ്ദ ഇന്ത്യൻ സ്‌കൂളിലേക്ക് മാറ്റി. ഇവിടെനിന്ന് അടുത്ത ദിവസങ്ങളിൽ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഒരു വിമാനം കൂടി ഉടൻ ജിദ്ദയിലെത്തുമെന്നാണ് വിവരം. സുഡാനിൽ ഇന്ത്യക്കാരായ മുവായിരം പേരാണുള്ളത്. ഇതിൽ 800 പേരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുന്നത്.
സുഡാനിൽനിന്ന് കൊണ്ടുവരുന്ന ഇന്ത്യക്കാരെ താൽക്കാലികമായി പാർപ്പിക്കുന്നതിന് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഒരുങ്ങി. ബോയ്സ് വിഭാഗത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിവിധ ക്ലാസ് മുറികളിലായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മെത്ത, ഭക്ഷണ സാധനങ്ങൾ, പാചകം ചെയ്യാനുള്ള സംവിധാനം, ഫ്രഷ് ഭക്ഷണം, ടോയ്ലറ്റ്, വൈദ്യസഹായത്തിനുള്ള സൗകര്യം, വൈഫൈ എന്നിവ ഒരുക്കിയിട്ടുണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഇവിടെ ഒരുക്കി.
സ്‌കൂളിലെ സൗകര്യങ്ങൾ ഓപറേഷൻ കാവേരി ചുമതലയുള്ള മന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. നേരത്തെ കൺട്രോൾ റൂമും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി.
പോർട്ട് സുഡാനിലും ജിദ്ദയിലും അത്യാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഓപറേഷൻ കാവേരി ടീം സുസജ്ജമാണെന്നും ആദ്യ കപ്പൽ എത്തിച്ചേർന്നാലുടൻ അവരെ സ്വീകരിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.