കൊൽക്കത്ത- കനാലിൽ പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ അക്രമം തുടരുന്നു. പ്രതിഷേധിക്കാർ പശ്ചിമ ബംഗാളിൽ പോലീസ് സ്‌റ്റേഷന് തീയിട്ടു. ഉത്തർ ദിനാജ്പൂർ ജില്ലയിലെ കലിയഗഞ്ചിലാണ് അക്രമം നടന്നത്. ആദിവാസി, രാജ്ബംഗ്ഷി വിഭാഗങ്ങളിൽപ്പെട്ടവർ സംഘടിപ്പിച്ച 'താനാ ഘേരാവോ' പരിപാടിക്കിടെയാണ് പോലീസ് സ്‌റ്റേഷന് തീയിട്ടത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ ദിവസം, ഉത്തർ ദിനാജ്പൂർ ജില്ലാ ആസ്ഥാനമായ റായ്ഗഞ്ചിലെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസും പ്രതിഷേധക്കാർ ഘരാവോ ചെയ്തിരുന്നു. ഈ പ്രതിഷേധം ബി.ജെ.പിയാണ് സംഘടിപ്പിച്ചത്. നഗരത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പോലീസിന് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു. കുട്ടിയുടെ മരണകാരണം വിഷം അകത്തുചെന്നാണെന്നുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഏപ്രിൽ 21നാണ് 17കാരിയുടെ മൃതദേഹം കലിയഗഞ്ചിലെ കനാലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും നിരവധി കടകൾക്ക് തീയിടുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നാല് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരെ സസ്‌പെൻഡ് ചെയ്തു. ഇവർ കുട്ടിയുടെ മൃതദേഹം സ്ഥലത്തുനിന്ന് വലിച്ചിഴച്ചുകൊണ്ടുപോകാൻ ശ്രമിച്ചതാണ് സസ്‌പെൻഷന് കാരണം.