Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എടവണ്ണയിൽ സുഹൃത്തിനെ കൊന്നത് ഒരു വർഷത്തെ നീക്കത്തിനൊടുവിൽ, തോക്ക് വാങ്ങിയത് അയൽ സംസ്ഥാനത്തുനിന്ന്

നിലമ്പൂർ-എടവണ്ണ ചെമ്പക്കുത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. എടവണ്ണ ചെമ്പകുത്ത് സ്വദേശി അറയിലകത്ത് റിദാൻ ബാസിൽ (27) കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് ഷാൻ(30)നെയാണ്  പോലിസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പ് തുടങ്ങിയ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകിയതായി പോലീസ്. ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. ഇക്കഴിഞ്ഞ 22 ന് പെരുന്നാൾ ദിവസം റിദാനെ പ്രതി ഷാൻ വീടുനടുത്തുള്ള കുന്നിൻമുകളിൽ വെച്ച് വെടിവെച്ചാണ് കൊലപ്പെടുത്തിയത്.ഏഴ് റൗണ്ട് വെടിവെച്ചെങ്കിലും ശരീരത്തിൽ തറച്ചത് മൂന്ന്  എണ്ണമാണ്. കേരളത്തിന് പുറത്തുനിന്നാണ് പിസ്റ്റൾ സംഘടിപ്പിച്ചതെന്നും പ്രതി മൊഴി നൽകി.22 ന് രാവിലെ എ്ട്ടു മണിയോടെ വീടിനു സമീപമുള്ള കുന്നിൻ മുകളിൽ റിദാനെ വെടിയേറ്റു മരിച്ച നിലയിൽ സഹോദരൻ റാസിനാണ് കണ്ടത്.
ഒരു വർഷത്തോളമായി റിദാനോട് പ്രതിക്കുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണം. റിദാനെ കൊലപ്പെടുത്താനായി തീരുമാനിച്ച പ്രതി  ഇതിനായി കേരളത്തിനു പുറത്തു നിന്നും പിസ്റ്റൾ സംഘടിപ്പിച്ചിരുന്നു. റിദാനും പ്രതിയും ചേർന്ന് വാടകക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് 21 ന് രാത്രി ഒമ്പതു മണിയോടെ പ്രതി റിദാനെ വീട്ടിലെത്തി സ്‌കൂട്ടറിൽ കയറ്റി റിദാന്റെ വീടിനു സമീപമുള്ള കുന്നിൻ മുകളിലെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. റിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച് വീട്ടിലേക്ക് 10.30 ന് എത്തുമെന്ന് അറിയിച്ച ശേഷം പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് റിദാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. റിദാൻ മരിച്ചു എന്നുറപ്പു വരുത്തിയ ശേഷം റിദാന്റെ ഫോണുമെടുത്ത് പ്രതി വീട്ടിലേക്ക് പോവുകയും പോകുന്ന വഴിയിൽ വെച്ച് മൊബൈൽ ഫോൺ സീതി ഹാജി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് എറിയുകയും ചെയ്തു.  ഇതിനിടയിൽ റിദാന്റെ ഭാര്യയെ വിളിച്ച് താൻ അവിടുന്നു പോന്നു എന്നും റിദാൻ കുന്നിൻ മുകളിൽ ഉണ്ടെന്നും പ്രതി വിളിച്ചു പറഞ്ഞു. ഭാര്യ റിദാനെ ഫോണിൽ പല തവണ വിളിച്ചെങ്കിലും കിട്ടാത്തതിനാൽ പ്രതിയെ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ തനിക്കറിയില്ല എന്നു പറഞ്ഞ് പ്രതി ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് രാവിലെ റിദാന്റെ സഹോദരൻ കുന്നിൻ മുകളിൽ പോയി നോക്കിയപ്പോഴാണ് റിദാൻ മരിച്ചു കിടക്കുന്നത് കണ്ടത്. മറ്റാർക്കും സംശയം തോന്നാതിരിക്കാൻ പ്രതിയും റിദാൻ മരിച്ചു കിടക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയേയും റിദാന്റെ മറ്റു സുഹൃത്തുക്കളേയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ആദ്യമൊക്കെ എതിർത്തു നിന്നെങ്കിലും ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തോക്ക് പ്രതിയുടെ വീടിന്റെ പുറകിലെ വിറകുപുരയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മറ്റാരെങ്കിലും പ്രതിയെ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് മയക്കുമരുന്ന്,സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 
പ്രതിയെ എടവണ്ണ മുണ്ടേങ്ങരയിലെ  വീട്ടിലെത്തിച്ചും സംഭവം നടന്ന ചെമ്പകുത്ത് മലയിലെത്തിച്ചും ഷാനിന്റെ പണി തീരാത്ത പുതിയ വീട്ടിലും  തെളിവെടുപ്പ് നടത്തി.  മുണ്ടേങ്ങരയിലെ വീട്ടിൽ വിറക്പുരക്കുള്ളിൽ വിറകിനടയിൽ പായിൽ കെട്ടി ഒളിപ്പിച്ച നിലയിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്. തോക്ക് കണ്ടെടുത്തു. ഷാനിന്റെ പണി തീരാത്ത പുതിയ വീട്ടിൽ വെച്ചാണ് തിരകൾ നിറക്കുന്നതുൾപ്പെടെയുള്ള പ്ലാനിംഗ് നടത്തിയതെന്നും പ്രതി മൊഴി നൽകി. ചെമ്പകുത്ത് മലയിൽ എത്തിച്ച പ്രതി വെടിവെച്ച രീതികളും മറ്റും പോലീസിനോട് വിവരിച്ചു. തെളിവെടുപ്പിന് പ്രതിയെ കൊണ്ടു വരുന്നുവെന്ന വിവരത്തെ തുടർന്ന് വലിയ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്.
ജില്ലാ പോലീസ് മേധാവി നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഡി.വൈ.എസ്.പി  മാരായ സാജു കെ അബ്രഹാം, സന്തോഷ്‌കുമാർ, കെ എം ബിജു, സി.ഐ  പി വിഷ്ണു, എസ്.ഐ  മാരായ വിജയരാജൻ, അബ്ദുൾ അസീസ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.പി  മോഹൻദാസ്, സൈബർ സെൽ  എ.എസ്.ഐ  ബിജു,ശൈലേഷ് തുടങ്ങിയവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.

Latest News