ഇക്കഴിഞ്ഞ ഏപ്രിൽ 23 ന് മറ്റൊരു ലോക പുസ്തക ദിനം കൂടി കടന്നു പോയി. 1996 മുതലാണ് ഏപ്രിൽ 23 എല്ലാ വർഷവും ലോക പുസ്തക ദിനമായി ആചരിക്കുന്നത്. വിശ്വപ്രസിദ്ധ നാടകകൃത്തും കവിയുമൊക്കെയായ വില്യം ഷേക്‌സ്പിയറുടെ ജനന ദിവസവും ചരമദിനവും ഒന്നായതുകൊണ്ടാണ് ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കപ്പെട്ടത്.
1995 ൽ പാരീസിൽ ചേർന്ന യുനെസ്‌കോയുടെ ജനറൽ കോൺഫറൻസാണ് വായനയുടെ ആഹ്ലാദം തിരിച്ചറിയുന്നതിനും ഗ്രന്ഥങ്ങളോടും ഗ്രന്ഥകർത്താക്കളോടും ആദരവ് പുലർത്തുന്നതിനും ഈ തീരുമാനം അംഗീകരിച്ചത്.
എഴുത്തുകാരെ ആദരിക്കാനും അക്ഷരങ്ങളുടെ ശക്തിയെ കുറിച്ച്
ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് ലോക പുസ്തക ദിനം. സ്‌പെയ്‌നിൽ 1923 ഏപ്രിൽ 23 നാണ് ലോക പുസ്തക ദിനം ആചരിച്ച് തുടങ്ങുന്നത്. സ്‌പെയ്‌നിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽഡി സർവാണ്ടസിന്റെ ചരമ വാർഷിക ദിനവുമാണ് ഏപ്രിൽ 23. ജനനവും മരണവും ഒരേ മാസത്തിലെ ഒരേ ദിവസമാവുക, ആ ദിനം ലോക പുസ്തക ദിനമാവുക - എഴുത്തുകാരന് മാത്രം കിട്ടുന്ന സവിശേഷതയാണിത്. ലോക പുസ്തക ദിനം എന്ന ആശയത്തെ ലോകത്തിന് മുന്നിൽ ആദ്യമായി അവതരിപ്പിച്ചത് സ്‌പെയ്‌നിലെ പുസ്തക കച്ചവടക്കാരാണ്. അങ്ങനെ ഏപ്രിൽ 23 അവർ പുസ്തക ദിനമായി ആചരിക്കാൻ തുടങ്ങി.
മധ്യകാലംതൊട്ട് സെന്റ്്് ജോർജ് ദിനത്തിൽ പുരുഷന്മാർ കാമുകിമാർക്ക് റോസാപ്പൂ കൈമാറുന്ന പതിവുണ്ടായിരുന്നു ഇതിന് പകരമായി സ്ത്രീകൾ പുസ്തകം കൈമാറും. കാറ്റിലോണിയയിൽ ഒരു വർഷത്തിൽ പകുതി പുസ്തകങ്ങളും ഈ സമയത്താണ് വിൽപന നടക്കാറ്. ഈ സമയം നാലു ലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുകയും 40 ലക്ഷം റോസാപ്പൂക്കൾ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. പുസ്തക
വിൽപനയിലുള്ള ഈ ഗംഭീര മാറ്റം കാരണം പിന്നീട് മറ്റു രാജ്യങ്ങളും പുസ്തക ദിനമായി ഏപ്രിൽ 23 ആചരിക്കാൻ തുടങ്ങി. വർഷങ്ങൾ കഴിയുന്തോറും പുസ്തക ദിനം ആചരിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അങ്ങനെ ഏപ്രിൽ 23 ലോക പുസ്തക ദിനമായി വളർന്നു.
മനുഷ്യ മനസ്സിലേക്ക് പ്രകാശം ചൊരിയാൻ വായനയിലൂടെ സാധിക്കു
മെന്ന ബോധ്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പുറത്തെയിരുട്ട് മാറ്റുവാൻ വിളക്ക് നാം കൊളുത്തണം, അകത്തെയിരുട്ട് മാറ്റുവാൻ അക്ഷരം പഠിക്കണം എന്ന കവിവാക്യം അക്ഷരാർത്ഥത്തിൽ എത്ര ശരിയാണ്്്?
ആ വെളിച്ചത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. പുസ്തകങ്ങൾ നമ്മുടെ എത്ര വലിയ ദുഃഖങ്ങളെയും ഇല്ലാതാക്കുകയും നമ്മെ കൂടുതൽ ആനന്ദ ചിത്തരാക്കുകയും ഒപ്പം പലതും നമ്മളെ പഠിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തിന് അടുക്കും ചിട്ടയുമില്ലാത്തൊരാൾ ഒരു നല്ല വായനക്കാരനാവുന്നതോടെ കൃത്യനിഷ്ഠയോടെ ജീവിതത്തെ കൊണ്ടു പോകും. അത്ര വലിയ കഴിവ് പുസ്തകങ്ങൾക്കുണ്ട്. അനീതി, അക്രമം അതിനെയെല്ലാം ചെറുത്തു നിൽക്കാനുള്ള ശക്തി വായനയിലൂടെ നേടാൻ കഴിയും. സർവോപരി സഹനശേഷി വായനയുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. അക്ഷരങ്ങൾ ചൊല്ലിയും അക്കങ്ങൾ കൂട്ടിയും പണിത അറിവിന്റെ ലോകമാണിത്. വായന നമ്മെ എത്തിക്കുന്നത് അറിവിന്റെ മറ്റൊരു ലോകത്താണ്. അത്രയേറെ ഒരു മനുഷ്യന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവ് പുസ്തകങ്ങൾക്കുണ്ട്.
വായന, പ്രസാധനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടന സംഘടിപ്പിക്കുന്ന ഒരു വാർഷിക പരിപാടിയാണ് ലോക പുസ്തക ദിനം എന്ന് ഒറ്റവാക്കിൽ പറയാം
ഡിജിറ്റൽ യുഗത്തോടെ പുസ്തക വായന കുറയുന്നതോടെ, വിജ്ഞാനം വിതരണം ചെയ്യാനും സാംസ്‌കാരിക പാരമ്പര്യത്തെ പറ്റിയുള്ള അവബോധം ലോകമെങ്ങും പരത്താനും പുസ്തകങ്ങളുടെ വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തോടെ തന്നെ തുടങ്ങണം. പുസ്തക വായനയിലൂടെ സാംസ്‌കാരിക മൂല്യം ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന കാലത്ത് പുസ്തക ദിനാചരണത്തിലൂടെ അതിനുള്ളിലെ സാംസ്‌കാരികമായ മൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്.
ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങൾ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ചരിത്ര വിജ്ഞാനം വിതരണം ചെയ്യാനും സാംസ്‌കാരിക പാരമ്പര്യത്തെ പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്.
നിലവാരമുള്ള പുസ്തക വായന വ്യക്തിത്വ വികാസത്തിന് ഏറ്റവും പ്രയോജനമാണെന്ന് കാലം ഏറെ തെളിയിച്ചതാണ്. അത് ചിന്തകളുടെ മൂർച്ച കൂട്ടുകയും പുതിയ ബോധവും അനുഭവങ്ങളും പ്രദാനം ചെയ്യുകയും അറിവിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ കാഴ്ചകളുടെ ലോകമാണ് ഇന്ന്.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ
മേഖലകളിൽ പുസ്തകങ്ങൾ വിപ്ലവങ്ങൾ സൃഷ്ടിച്ചെങ്കിൽ അതിന് നന്ദി പറയേണ്ടത് ഇവിടുത്തെ പ്രഗത്ഭരായ എഴുത്തുകാരോടാണ്. തകഴിയുടെയും ബഷീറിന്റെയും കേശവദേവിന്റെയും നോവലുകൾ ഒരു കാലത്ത് ഇവിടുത്തെ ജന്മിത്വത്തിനെതിരായും ഫ്യൂഡലിസത്തിനെതിരായുമുള്ള ചിന്തകൾ പ്രചരിപ്പിക്കുകയും അതിൽ ആകൃഷ്ടരായി യുവതികളും യുവാക്കളും മധ്യവയസ്‌കരുമടക്കം സർവ വിധേനയും മുന്നേറ്റത്തിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു. എടുത്തു പറയാനുള്ള മറ്റൊരു കാര്യം പത്രവായന പുസ്തക വായനക്കാരെ ഉണ്ടാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു എന്നതാണ്. എഴുത്തിലേക്കും ഗാഢമായ വായനയിലേക്കും സാഹിത്യ പ്രവർത്തനങ്ങളിലേക്കും ഇത്തരം വായനക്കാർ ഇറങ്ങിച്ചെല്ലാൻ അതൊക്കെ വലിയ കാരണമായിട്ടുണ്ട്. ഒരു കാലത്ത് മലയാളിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്നത് വായനശാലകളായിരുന്നു. ചായമക്കാനികളിലും ഗ്രാമീണ വായനശാലകളലു മറ്റും ആദ്യകാല വായനക്ക് പ്രചാരം സിദ്ധിച്ചു. വാക്കുകൾക്ക് മുന്നിൽ തോക്കുകൾ പോലും തോൽക്കുമെന്ന് അക്ഷരങ്ങൾ ബോധ്യപ്പെടുത്തിത്തന്നു.
പുസ്തകങ്ങൾക്ക് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ നമ്മളായിരിക്കുമെന്ന് വരെ തോന്നി പോകുന്ന രചനകളുണ്ട്. ആ വിധത്തിൽ ചില വായനകളിൽ നമ്മൂടെ ജീവിതാനുഭവങ്ങൾ നിറഞ്ഞു നിൽക്കും. നല്ല വായനക്കാരന് മാത്രമേ സമൂഹത്തിൽ എങ്ങനെ ഇടപഴകണമെന്ന് മനസ്സിലാക്കാൻ കഴിയൂ. വായനയുടെ പ്രാധാന്യം മനസ്സിലാക്കിത്തന്ന ഒരുപാടെഴുത്തുകാർ നമുക്ക് ചുറ്റുമുണ്ട്, എഴുത്തച്ഛൻ മുതൽ കുമാരനാശാൻ വരെ.
സമൂഹത്തെ ഉയർത്താൻ വായനയിലൂടെയേ കഴിയൂ. പുതുതലമുറക്ക് വായനയുടെ വെള്ളിവെളിച്ചം വിതറിക്കൊടുക്കാൻ കഴിയണം. അറിവ് സന്തോഷം പകരുന്നു. ലോകമെങ്ങും പുസ്തകങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിവരുന്നു. നമ്മുടെ വായനശാലകൾ പോലുള്ള സാംസ്‌കാരിക സ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ പുസ്തക ദിനത്തിൽ എടുത്തു പറയേണ്ടതാണ്.
അങ്ങനെ അക്ഷരങ്ങളിലൂടെ അറിവിന്റെയും ഭാവനയുടെയും വിനോദത്തിന്റെയും വിസ്മയങ്ങളിലേക്ക് കാലാകാലങ്ങളായി വായനക്കാരെ കൊണ്ടുപോകുന്നു എഴുത്തുകാർ. വീണ്ടും വീണ്ടും വായിക്കാനും വായിച്ചതിനെപ്പറ്റി ആസ്വാദനം നടത്താനും കൂടിയുള്ള
ദിവസമാണിത്. അതുകൊണ്ട് തന്നെ വായന ദിനത്തിൽ പുസ്തകത്തിന്റെ പ്രസക്തി ഏറുന്നു.
വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, വായിക്കാതെ വളർന്നാൽ വളയും എന്നിങ്ങനെയാണ് ലളിതമായി കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. അക്ഷരങ്ങളെ സ്‌നേഹിക്കാൻ മാസ്റ്റർക്കുള്ള കാരണം അതിൽ അരം ഉള്ളതുകൊണ്ടാണ്. അക്ഷരങ്ങൾ മൂർച്ചയുള്ളതാണ്. അവ ക്ഷരം അഥവാ നാശം ഇല്ലാത്തതാണ്. അക്ഷരങ്ങൾ കോർത്തെടുത്തുണ്ടാക്കുന്ന പുസ്തകങ്ങൾക്കും മൂർച്ചയുണ്ടാകും.
വിദ്യാലയങ്ങളിൽ നിന്ന് നാം നേടുന്ന വിദ്യാഭ്യാസം അറിവിന്റെ അടിത്തറ മാത്രമേ ആകുന്നുള്ളൂ. മനസ്സിന്റെ അടിത്തറയിൽ വിജ്ഞാനം പടുത്തുയർത്തണം. അതിന് അന്നും ഇന്നും നമ്മെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് വായന തന്നെയെന്നതിൽ സംശയമില്ല.