പത്തനംതിട്ട- അടൂരിൽ അനധികൃത മണ്ണെടുപ്പ് തടയാൻ ശ്രമിച്ച സി.പി.എം നേതാവിനെ ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമം. തുടർന് നാട്ടുകാർ ടിപ്പർ ലോറി അടിച്ചു തകർത്തു. ഏഴംകുളം പഞ്ചായത്ത് മൂന്നാം വാർഡ് തൊടുവക്കാട് വേളമുരുപ്പിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
മുരുപ്പിന്റെ ഒരു വശത്തുള്ള അഞ്ചരയേക്കറിൽനിന്നാണ് മണ്ണു കടത്തിക്കൊണ്ടിരുന്നത്. പാസും പെർമിറ്റുമുണ്ടെന്ന പേരിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ തുടർച്ചയായി മണ്ണു കടത്തിക്കൊണ്ടിരുന്നു. വീട് നിർമാണത്തിന് പത്ത് ലോഡ് മണ്ണ് എടുത്തു മാറ്റാനായിരുന്നു അനുവാദം. ഇതു കൊണ്ടു പോകുന്നതിന് പെർമിറ്റ് ഉണ്ടായിരുന്നില്ല. പക്ഷേ, അന്ന് നാട്ടുകാർ കണ്ണടച്ചു. അതിന് ശേഷം തിങ്കളാഴ്ച രാവിലെ വീണ്ടും മണ്ണെടുക്കാനെത്തി. രാവിലെ ആറു മുതൽ മണ്ണെടുപ്പും കടത്തും തുടങ്ങി. വിവരം അറിഞ്ഞ് സി.പി.എം നേതാക്കൾ സ്ഥലത്ത് ചെന്നു. ബൂത്ത് സെക്രട്ടറി സുജനകുമാറിന്റെ നേതൃത്വത്തിൽമണ്ണെടുക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണൻ, സുജനകുമാർ, സി.പി.എം ലോക്കൽ കമ്മറ്റിയംഗവും കെ.എസ്.കെ.ടി.യു നേതാവുമായ മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. വാഹനത്തിന്റെ മുന്നിൽ നിന്ന സുജന കുമാറിനെ വണ്ടി കയറ്റിക്കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മണികണ്ഠൻ എന്ന ലോറിയുടെ മുന്നിലെ ചില്ല് നാട്ടുകാർ എറിഞ്ഞു തകർക്കുകയായിരുന്നു. വിവരം അറിഞ്ഞ് അടൂർ പോലീസ് സ്ഥലത്തു വന്നു. നാലു ടിപ്പർ ലോറികളും ഹിറ്റാച്ചിയും കസ്റ്റഡിയിൽ എടുത്തു. പോലീസും മണ്ണുമാഫിയയും തമ്മിൽ അവിശുദ്ധ ബന്ധം നിലനിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.