ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിയത് മറ്റൊരു നാടകം; ദുരൂഹമായി പലതുണ്ട്, സത്യം പുറത്തുവരുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം - എസ്.എൻ.സി ലാവ്‌ലിൻ കേസ് 33-ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ.  ഹൈക്കോടതിയിൽ കേസ് കേട്ട മലയാളി ജഡ്ജിയായ സി.ടി രവികുമാർ അക്കാരണം പറഞ്ഞ് പിൻമാറിയതിനാലാണ് സുപ്രീംകോടതി ഇന്ന് കേസ് വീണ്ടും മാറ്റിയത്. സി.ടി രവികുമാർ ലാവ്‌ലിൻ കേസ് ഹൈക്കോടതിയിൽ കേട്ട ജഡ്ജിയാണെന്ന് എല്ലാവർക്കും അറിയാമെന്നിരിക്കെ എങ്ങനെയാണ് അദ്ദേഹം  ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ച് സുപ്രീംകോടതി രൂപീകരിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.
ഈ കേസ് കേട്ട ജഡ്ജി എന്ന നിലയ്ക്ക് അദ്ദേഹത്തിനു ബെഞ്ചിൽനിന്ന് നേരത്തെ പിൻമാറാമായിരുന്നു. എന്തുകൊണ്ട് അതുണ്ടായില്ലെന്നത് ദുരൂഹമാണ്. വലിയ വിമർശങ്ങളും ആരോപണങ്ങളും കേസ് മാറ്റിവയ്ക്കൽ സംബന്ധിച്ച് ഉയരുന്നുണ്ട്. നേരത്തെ 32 തവണയും ഇതേ രീതിയിലാണ് ലാവ്‌ലിൻ കേസ് മാറ്റിവച്ചത്. ഓരോ തവണത്തെയും കാരണങ്ങൾ ചികഞ്ഞാൽ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകൾ പുറത്തുവരും. ഇപ്പോൾ അഞ്ചു മാസത്തിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. കേരളത്തിന് ഡൽഹിയിലുള്ള പിടിപാട് എത്ര ശക്തമാണെന്ന് വ്യക്തം. കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നേരന്ദ്ര മോഡിക്ക് ഏറ്റവും സന്തോഷകരമായ ഒരു വാർത്തയാണ് മുഖ്യമന്ത്രിക്ക് നല്കാനുള്ളതെന്നും സുധാകരൻ വിമർശിച്ചു.
 ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തിൽ കാണില്ല. പരമോന്നത നീതിപീഠത്തിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങൾക്ക് പാടേ വിശ്വാസം നഷ്ടപ്പെടുന്ന ഈ നടപടിയുടെ പിന്നിലുള്ള നാടകങ്ങൾ എന്നെങ്കിലും പുറത്തുവരും. പരമോന്നത കോടതിയിൽ ഇതാണു സംഭവിക്കുന്നതെങ്കിൽ ജനങ്ങൾ നീതി തേടി എവിടെപ്പോകുമെന്നും അദ്ദേഹം ചോദിച്ചു.
 

Latest News