ബീജിംഗ്- ലോകത്തെ ആകമാനം പിടിച്ചുകുലക്കിയ കോവിഡ് വൈറസിന്റെ ഉത്ഭവം ഒരിക്കലും പുറത്തുവരില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ഡോ. ജോർജ് ഫു ഗാവോ. ചൈനയുടെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മുൻ ഡയറക്ടറായ ഡോ. ജോർജ് ഫു ഗാവോ. ചൈനയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ ഫു ഗാവോ ആയിരുന്നു ചൈനയുടെ ഡിസീസ് കൺട്രോൾ ആന്റ്് പ്രിവെൻഷൻ ഡയറക്ടർ. 2022ലാണ് ഫുഗാവോ ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കിയ മഹാമാരിയുടെ ഉറവിടം സംബന്ധിച്ചുള്ള ചർച്ചകൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും എന്നാൽ നിലവിലെ പ്രതിസന്ധിയിൽ കോവിഡ് രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും ജോർജ് ഫു ഗാവോ പറഞ്ഞു. 763 ദശലക്ഷം പേരെ ബാധിച്ച, 6.9 ദശലക്ഷം പേരുടെ ജീവനെടുത്ത കോവിഡിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാൻ സാധ്യതയില്ലെന്ന് ലണ്ടനിൽ നടന്ന റോഡ്‌സ് പോളിസി സമ്മേളനത്തിൽ ഗാവോ വ്യക്തമാക്കി. അതേസമയം, വുഹാൻ മാംസ മാർക്കറ്റിലെ റക്കൂൺ ഡോഗുകൾ അഥവാ മരപ്പട്ടികളുടെ മാംസത്തിൽ നിന്നാവാം വൈറസ് പടർന്നതെന്ന പഠനത്തെ ജോർജ് ഫുഗാവോ തള്ളി. വുഹാനിലെ മാർക്കറ്റിൽ നിന്ന് ശേഖരിച്ച മാംസ സാമ്പിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും സാർസ് കോവ് 2 വൈറസ് ജന്തുക്കളിൾ നിന്നാണ് ഉത്ഭവിച്ചതെന്നതിന് യാതൊരു തെളിവുമില്ല. 2019 ഡിസംബറിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ഒരു മാസം മുമ്പുവരെ അസ്വാഭാവികമായി ഒന്നും നിരീക്ഷിച്ചിട്ടില്ലെന്നും ഗാവോ പറഞ്ഞു.