Sorry, you need to enable JavaScript to visit this website.

ഒന്നുകൂടി ഒരുമിച്ച് താമസിച്ച് നോക്കിക്കൂടേ; ടെക്കി ദമ്പതികളോട് സുപ്രീം കോടതി

ന്യൂദല്‍ഹി- കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിച്ച് വിവാഹ ബന്ധം തുടരുന്ന കാര്യം ആലോചിക്കാന്‍ ടെക്കി ദമ്പതികള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. വിവാഹമോചനത്തിന് ശ്രമിക്കുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികളോടാണ് ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് അന്തിമ തീരുമാനമെടുക്കുന്നതിനുമുമ്പ് വീണ്ടും ആലോചിക്കാന്‍ നിര്‍ദേശം നല്‍കിയത്.
നിങ്ങള്‍ക്ക് എവിടെയാണ് സമയം? നിങ്ങള്‍ രണ്ടുപേരും ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്. ഒരാള്‍ പകലും മറ്റൊരാള്‍ രാത്രിയുമാണ് ഡ്യൂട്ടിക്ക് പോകുന്നത്. വിവാഹമോചനത്തില്‍ നിങ്ങള്‍ക്ക് ഖേദമില്ല, പക്ഷേ വിവാഹത്തില്‍ ഖേദമുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ രണ്ടാമതൊരു അവസരം നല്‍കാത്തത്- സുപ്രീം കോടതി ചോദിച്ചു.
വിവാഹമോചനങ്ങള്‍ പതിവായി നടക്കുന്ന സ്ഥലമല്ല ബംഗളൂരുവെന്നും ദമ്പതികള്‍ക്ക്  ഒന്നിക്കാന്‍ അവസരം നല്‍കാമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
എന്നാല്‍, ഒത്തുതീര്‍പ്പ് സാധ്യതകള്‍ ആരായുന്നതിനായി കക്ഷികളെ സുപ്രീം കോടതി മധ്യസ്ഥ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്തതായി ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ബെഞ്ചിനെ അറിയിച്ചു.
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെ വിവാഹമോചന ഉത്തരവിലൂടെ വിവാഹബന്ധം വേര്‍പെടുത്താന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ സമ്മതിച്ചതായും ബെഞ്ചിനെ അറിയിച്ചു.
അന്തിമ സെറ്റില്‍മെന്റായി ഭര്‍ത്താവ് മൊത്തം 12.51 ലക്ഷം രൂപ നല്‍കുമെന്നതാണ് വ്യവസ്ഥ.
പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാനും  തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും സമ്മതിച്ചുവെന്ന് കക്ഷികള്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുമെന്നും പരസ്പര സമ്മതത്തോടെ വിവാഹമോചന ഉത്തരവിലൂടെ ബന്ധം വേര്‍പെടുത്താമെന്നും അവര്‍ പറയുന്നു. രാജസ്ഥാനിലും ലഖ്‌നൗവിലും ദമ്പതികള്‍ സമര്‍പ്പിച്ച വിവിധ കേസുകള്‍ റദ്ദാക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News