വാടകയ്ക്ക് നല്‍കിയ താമസ കേന്ദ്രം വൃത്തിഹീനം,  പഞ്ചായത്ത് അയ്യായിരം രൂപ പിഴയിട്ടു 

നാദാപുരം- നാദാപുരം ടൗണിനടുത്തുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം വൃത്തിഹീനമായി കാണപ്പെട്ടതിനെ തുടര്‍ന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് അധികൃതര്‍ കെട്ടിട ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു. പുതിയോട്ടില്‍ ക്വാര്‍ട്ടേഴ്‌സില്‍ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അധികൃതരും നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.കക്കൂസ് ടാങ്ക് വൃത്തിഹീനമായി കാണുകയും മലിനജലം പുറത്തേക്ക് ഒഴുകുകയും ചെയ്തിരുന്നു. ക്വാര്‍ട്ടേഴ്സിന്റെ പിന്‍വശത്ത് ഭക്ഷണ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ കെട്ടിവച്ച നിലയില്‍ കാണുകയും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിടുകയും ചെയ്തതിനെ തുടര്‍ന്ന് ക്വാട്ടേഴ്സ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു എന്നിവര്‍ ക്വാട്ടേഴ്സ് പരിശോധിച്ച് അപാകതകള്‍ കണ്ടെത്തുകയായിരുന്നു.ക്വാട്ടേഴ്സില്‍ നിന്ന് താമസക്കാരെ 15 ദിവസത്തിനകം ഒഴിപ്പിക്കാനും പുതിയതായി ആരെയും താമസിപ്പിക്കരുതെന്നും കെട്ടിട ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്വാര്‍ട്ടേഴ്സിലെ സെപ്റ്റിക് ടാങ്ക്, മലിന ജല ടാങ്ക് എന്നിവ 15 ദിവസത്തിനകം വൃത്തിയാക്കി പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.
 

Latest News