ന്യൂദൽഹി- കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കാസർക്കോട് വരെ നീട്ടി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സർവീസ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇതാണ് കാസർക്കോട്ടേക്ക് നീട്ടിയത്.
കേരളത്തിലെ ട്രാക്കുകൾ രണ്ടുഘട്ടമായി പരിഷ്‌കരിക്കും. ഒന്നരവർഷത്തിനുള്ളിൽ ഒന്നാം ഘട്ടം പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ 110 കിലോമീറ്ററും രണ്ടാം ഘട്ടത്തിൽ 130 കിലോമീറ്റുമായി വേഗം കൂട്ടും. വളവുകൾ നികത്താൻ സ്ഥലമേറ്റെടുക്കും. ഇതിന് കൂടുതൽ സമയം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ട്രാക്ക് പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം രണ്ടു മുതൽ മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഭാവിയിൽ 160 കിലോമീറ്റർ വേഗം കൈവരിക്കാനുള്ള നടപടികൾ സ്വീകരിക്കും. കേരളത്തിന് ഭാവിയിൽ കൂടുതൽ വന്ദേഭാരത് സർവീസുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.