യോഗിയുടെ പരിപാടികള്‍ റദ്ദാക്കി; ആരേയും കാണരുതെന്ന് യു.പി മന്ത്രിമാര്‍ക്ക് നിര്‍ദേശം

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പുറത്തിറങ്ങരുതെന്നും ആരുമായും കൂടിക്കാഴ്ച നടത്തരുതെന്നും മന്ത്രിമാര്‍ക്ക് പ്രത്യേക നിര്‍ദേശം. ഉമേഷ്പാല്‍ വധക്കേസ് പ്രതികളായ മുന്‍ എം.പി ആതിഖ് അഹ്മദിനേയും സഹോദരന്‍ അശ്‌റഫിനേയും വെടിവെച്ചു കൊന്ന പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ സുരക്ഷ ശക്തമാക്കിയത്. സുരക്ഷാ വീഴ്ചക്കുള്ള സാധ്യത കണക്കിലെടുത്താണ് മന്ത്രിമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയത്.
ആതിഖും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി. പ്രയാഗ് രാജില്‍ ശനിയാഴ്ച നടന്ന വെടിവെപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. അദ്ദേഹം സ്ഥിതിഗതികള്‍ നിരിക്ഷിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുമായി ഇന്ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചിട്ടുണ്ട്. ഓരോ രണ്ട് മണിക്കൂറിലും സ്ഥിതിഗതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News