തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സൈനികരോടും ഈ രാജ്യത്തോടുമുള്ള സ്‌നേഹം കേവലം വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നും അത് വ്യക്തമാക്കുന്ന വിവരങ്ങളാണ് കാശ്മീരിലെ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ നാവിലൂടെ പുറത്തേക്ക് വന്നതെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.
പുൽവാമയിലെ ഭീകരാക്രമണം 40 സൈനികരുടെ ജീവനാണ് എടുത്തത്. മോഡി സർക്കാരിന്റെ ഗുരുതരമായ വീഴ്ചയെ പറ്റി കോൺഗ്രസ് അന്നു പറഞ്ഞപ്പോൾ വിമർശിക്കാൻ കപട രാജ്യസ്‌നേഹികൾ ഒരുപാടുണ്ടായിരുന്നു. എത്ര മൂടി വെച്ചാലും സത്യം ഒരുനാൾ പുറത്തു വന്നിരിക്കും. പുൽവാമയിൽ കൊല്ലപ്പെട്ട ധീര ജവാന്മാർ മോഡിയുടെ അധികാരമോഹത്തിന്റെ രക്തസാക്ഷികളാണ്. കപട രാജ്യസ്‌നേഹം പറഞ്ഞ് വീണ്ടും അധികാരത്തിൽ വരാൻ നരേന്ദ്രമോഡി വരുത്തിയ ഗുരുതര വീഴ്ചയിൽ നമുക്ക് നഷ്ടമായത് ഒരുപറ്റം വീര സൈനികരുടെ ജീവനും ജീവിതവും ആണ്.
ചോദ്യങ്ങളെ ഭയന്ന് ഓടുന്ന നരേന്ദ്രമോഡി ഈ വിഷയത്തിലും വാ തുറക്കില്ല. പക്ഷേ ഇന്ത്യാ മഹാരാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ പൗരനും , ഈ രാജ്യത്തിന്റെ കാവൽക്കാരെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യസ്‌നേഹിയും നരേന്ദ്രമോഡിക്കും ബിജെപിയ്ക്കും ജനാധിപത്യ രീതിയിൽ മറുപടി കൊടുക്കണം. മറക്കരുത്, മോഡിയുടെ ഭരണകൂടം പരോക്ഷമായി നടത്തിയ ഈ കൂട്ടക്കൊല. മോഡിയുടെ കഴിവുകേട് കാരണം കൊല്ലപ്പെട്ട വീര ജവാന്മാരുടെ ജീവനു പകരം ചോദിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ്.