ദല്‍ഹിയില്‍ ബി. ജെ. പി നേതാവിനെ വെടിവെച്ചു കൊന്നു

ന്യൂദല്‍ഹി- മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ ദല്‍ഹിയില്‍  ബി. ജെ. പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. സുരേന്ദ്ര മഡ്യാലയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

ദ്വാരകയിലെ ഓഫീസില്‍ മഡ്യാലയും അമ്മാവനും ടി. വി കണ്ടുകൊണ്ടിരിക്കെയാണ് വെടിവെയ്പുണ്ടായത്. മഡ്യാലയെ ആക്രമിച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. 

സംഭവത്തില്‍ മൂന്നുപേര്‍ പ്രതിസ്ഥാനത്തുണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. രണ്ടു പേര്‍ മഡ്യാലയെ വധിക്കുകയെ ഉദ്ദേശത്തില്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ഒരാള്‍ മോട്ടോര്‍ സൈക്കിളുമായി പുറത്ത് കാത്തിരിക്കുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു.

തന്റെ പിതാവിന് ആരും ശത്രുക്കളില്ലെന്നാണ് മഡ്യാലയുടെ മകന്‍ പറയുന്നത്. എന്നാല്‍ വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് മഡ്യാലയ്ക്ക് ചില ഇടപാടുകള്‍ ഉണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിന് ദല്‍ഹി പോലീസ് അഞ്ചംഗ സംഘത്തെ നിയോഗിച്ചു.

Latest News