Sorry, you need to enable JavaScript to visit this website.

ഷാറൂഖ് സെയ്ഫി ട്രെയിനിന് തീയിട്ട  ശേഷം ഷര്‍ട്ട് മാറി, ആകെ ദുരൂഹത 

കോഴിക്കോട്- എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആക്രമണം നടത്തുന്നതിന് ട്രെയിനിന് അകത്തു നിന്നും സഹായം ലഭിച്ചതായി അന്വേഷണ സംഘത്തിന്റെ നിഗമനം. തീവെപ്പ് നടത്തിയ സമയത്ത് അക്രമി ധരിച്ചിരുന്നത് ചുവന്ന ടീഷര്‍ട്ട് ആണെന്നാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കണ്ണൂരില്‍ ട്രെയിനില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം വേറെയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ട്രെയിനിന് അകത്തുവെച്ച് ഷാറൂഖ് സ്വമേധയാ വസ്ത്രം മാറിയതാണോ, മറ്റാരെങ്കിലും നല്‍കിയതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
തീവെപ്പിനിടെ തുടര്‍ന്നുള്ള പരിഭ്രമത്തിനിടെ പ്രതിയുടെ ബാഗ് റെയില്‍വേ ട്രാക്കില്‍ വീണുപോയിരുന്നു. ഇതിനുശേഷം വസ്ത്രം മാറിയതാണ് അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്നത്. ട്രാക്കില്‍ നിന്നും കിട്ടിയ ബാഗില്‍ ആണികള്‍ സൂക്ഷിച്ചതിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.
ആണികള്‍ ബാഗില്‍ സൂക്ഷിച്ചത് എന്തിനാണെന്ന പോലീസിന്റെ ചോദ്യത്തിന് ഷാറൂഖ് സെയ്ഫി ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തരം ആണിയല്ല ഇതെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഷാറൂഖ് സെയ്ഫിയെ ഇന്നും തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന.

Latest News