കേരളത്തിന്റെ ആദ്യ വന്ദേഭാരതിന് ഇന്ന്  കോഴിക്കോട് വരെ പ്രദര്‍ശനയാത്ര

കൊച്ചി- കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നു.ചെന്നൈയില്‍ നിന്ന് വന്ദേഭാരത് തീവണ്ടി ഇന്ന് തിരുവനന്തപുരത്ത് എത്തും. കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട് എത്തും. ചെന്നൈയില്‍നിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആര്‍.എന്‍. സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ നടത്തും.
കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ വന്ദേഭാരത് യാത്രയ്ക്കിടയില്‍ അല്‍പനേരം നിര്‍ത്തിയിടുമെന്നും സൂചനയുണ്ട്. വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയില്‍വേ ഓഫീസുകളില്‍ ലഭിച്ചത്.
24-ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന.
കേരളത്തിന്റെ റെയില്‍വേ വികസനം നേരിട്ട് മനസ്സിലാക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തില്‍ ഓടാനാവില്ല. കേരളത്തില്‍ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കുറെക്കാലമായി റെയില്‍വേ നടത്തി വരുന്നുണ്ട്.

Latest News