Sorry, you need to enable JavaScript to visit this website.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വേണ്ട, ജനകീയ സമിതി ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

പാലക്കാട് - ഇടുക്കിയില്‍ ആളുകള്‍ക്ക് ശല്യമായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി നിയമ പോരാട്ടത്തിലേക്ക്. ഇത് സംബന്ധിച്ച്  ഇന്ന്  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ജനകീയ സമിതി ചെയര്‍മാനായ നെന്മാറ എം എല്‍ എ കെ. ബാബുവാണ് കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുക. ഇന്ന് മുതലമടയില്‍ ജനകീയ പ്രതിഷേധ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.  മുതലമട പഞ്ചായത്ത് സര്‍വകക്ഷി പ്രതിനിധികള്‍ പറമ്പിക്കുളം ഡി എഫ് ഓഫീസ് ധര്‍ണയും നടത്തും. 
ഇടുക്കി വനമേഖലയില്‍ നിന്ന് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പറമ്പിക്കുളത്ത് പ്രതിഷേധം നടക്കുന്നത്. ആക്രമണ സ്വഭാവമുള്ള ആന പറമ്പിക്കുളം വനമേഖലയില്‍ വന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. പൂപ്പാറ, എര്‍ത്ത്ഡാം, അഞ്ചാംകോളനി, കടവ്, പി എ പി, കുരിയര്‍കുറ്റി, സുങ്കം, കച്ചിത്തോട്, തേക്കടി അല്ലിമൂപ്പന്‍, മുപ്പതേക്കര്‍, ഒറവന്‍പാടി, പെരിയചോല, വരടികുളം, തുടങ്ങി 13 കോളനികള്‍ ഈ പ്രദേശത്തുണ്ട്. 3000 ത്തോളം പേരാണ് ഇവിടെ ജീവിക്കുന്നത്. ഇതിന് പുറമെ  ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് പറമ്പിക്കുളത്ത് എത്താറുള്ളത് അതുകൊണ്ടുതന്നെ ആക്രമണ സ്വഭാവമുള്ള ആനയെ പറമ്പിക്കുളത്ത് എത്തിച്ചാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുമാണ് ജനകീയ സമിതി പറയുന്നത്.

 

Latest News