ഡി ജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ എതിര്‍ത്ത ഗര്‍ഭിണി വെടിയേറ്റ് മരിച്ചു

ന്യൂദല്‍ഹി - അയല്‍വാസി നടത്തിയ ഡി ജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ എതിര്‍ത്ത ഗര്‍ഭിണി വെടിയേറ്റ് മരിച്ചു. ശബ്ദം കൂടുതല്‍ ആണെന്ന പരാതി ഉന്നയിച്ചതിനാണ് രഞ്ജു എന്ന യുവതിയെ വെടിവെച്ചത്. ഏപ്രില്‍ മൂന്നിനാണ് സംഭവവുണ്ടായത്.  ഷാലിമാര്‍ ബാഗിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണമടഞ്ഞത്.  സംഭവത്തില്‍ രഞ്ജുവിന്റെ അയല്‍വാസിയായ ഹരീഷിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.  മകന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഹരീഷ് നടത്തിയ ഡി ജെ പാര്‍ട്ടിയാണ് വെടിവെപ്പില്‍ കലാശിച്ചത്. ശബ്ദം കേട്ട് വീടിന്റെ ബാല്‍ക്കണിയിലേക്ക് വന്ന രഞ്ജു ഹരീഷിനോട് പാട്ടു നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ കോപാകുലനായ ഹരീഷ് ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത സുഹൃത്ത് അമിത്തിന്റെ കയ്യില്‍ നിന്നും തോക്ക് വാങ്ങി വെടിയുതിര്‍ക്കുകയായിരുന്നു. 

 

Latest News