Sorry, you need to enable JavaScript to visit this website.

പതിനായിരത്തിലേറെ കോവിഡ് രോഗികള്‍,  കേരളത്തില്‍ മുഖാവരണം നിര്‍ബന്ധമാക്കാന്‍ സാധ്യത 

തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് ബാധ കൂടുന്നു. നിലവില്‍ 10,609 പേര്‍ രോഗബാധിതരായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞദിവസം മാത്രം 1801 പേര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. പരിശോധന കര്‍ശനമല്ലാതിരുന്നിട്ടും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.
അവധിക്കാലയാത്രകള്‍ കൂടുന്ന ഘട്ടത്തില്‍ കോവിഡ് വ്യാപനം വേഗത്തിലാകാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്. മുഖാവരണം നിര്‍ബന്ധമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച അടിയന്തര കോവിഡ് അവലോകനയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.
കേരളമടക്കമുള്ള എട്ടുസംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെയുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ അടിയന്തരയോഗം ചേര്‍ന്നേക്കും. സംസ്ഥാനത്തെ അഞ്ചുജില്ലകളില്‍ അഞ്ചുശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗനിരക്ക് അഞ്ചുശതമാനത്തിലധികമാകുന്നത് ആശങ്കയോടെ കാണണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ മോക്ഡ്രില്‍ നടക്കും. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ക്കണ്ട് ഐ.സി.യു., വെന്റിലേറ്റര്‍ ആശുപത്രിസംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസ്സിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും നിര്‍ബന്ധമായും മുഖാവരണം ഉപയോഗിക്കണം. ഇവര്‍ കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മുഖാവരണം നിര്‍ബന്ധമാണ്.എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കാനും യോഗം തീരുമാനിച്ചു.

Latest News