മലപ്പുറത്ത് യുവതി കൊല്ലപ്പെട്ട സംഭവം:ഭർത്താവ് കസ്റ്റഡിയിൽ 

പെരിന്തൽമണ്ണ-ഉറക്കത്തിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലയ്ക്ക് സമീപത്തെ പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്ന(30)യാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ചു സംഭവസ്ഥലത്ത് നിന്നു മുങ്ങിയ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ(35) വട്ടമ്പലത്തെവീട്ടിൽ നിന്ന് പോലീസ് പിടികൂടി. ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ഫാത്തിമ ഫഹ്‌നയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലും കാണപ്പെട്ടത്. വ്രതാനുഷ്ടാന ത്തിനായി പുലർച്ചെ ഭക്ഷണം തയാറാക്കാനായി എഴുന്നേറ്റ യുവതിയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നത് കണ്ടു സംശയം തോന്നി നോക്കിയപ്പോഴാണ് കട്ടിലിനു സമീപം നിലത്ത് ഫാത്തിമ ഫഹ്ന കിടക്കുന്നത് കണ്ടത്. ഉടൻ കുഞ്ഞലവിയെയും കുറച്ചകലെയുള്ള നബീസയുടെ സഹോദരൻ ചിറത്തൊടി ഹുസൈനെയും വിവരം  അറിയിക്കുകയായിരുന്നു.  ബന്ധുക്കെളെത്തി പെരിന്തൽമണ്ണ പോലീസിൽ അറിയിച്ചു. പോലീസിന്റെ  നിർദേശപ്രകാരം ഫാത്തിമ ഫഹ്‌നയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണ ജോലിക്കാരനായ മുഹമ്മദ് റഫീഖ് ജോലിയില്ലാത്തപ്പോൾ ഏലംകുളത്ത് ഭാര്യവീട്ടിലാണ് താമസം. ഫഹ്നയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംശയം. സംഭവശേഷം ഇയാൾ ഓട്ടോറിക്ഷയിൽ ചെറുകരയിലും അവിടെ നിന്നു പെരിന്തൽമണ്ണയിലും തുടർന്ന് മണ്ണാർക്കാട്ടെ വീട്ടിലെത്തുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞ മണ്ണാർക്കാട് പോലീസാണ് രാവിലെ ഒമ്പതോടെ വട്ടമ്പലത്തെ  വീട്ടിലെത്തി ഇയാളെ പിടികൂടിയത്. 2017 ലായിരുന്നു ഇവരുടെ വിവാഹം. നാലുവയസുകാരി ഫിദ മകളാണ്.
 

Latest News