ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങുന്ന  സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന

കോഴിക്കോട്- എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. ഷൊര്‍ണ്ണൂരില്‍ നിന്നാണ് ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത്. തുടര്‍ന്ന് തീവയ്പ്പ് നടന്ന ട്രെയിനില്‍ കയറുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ മറ്റാരുമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് പ്രതിയെന്ന് അന്വേഷണ സംഘം പറയുന്നു. ഷാറൂഖ് സെയ്ഫിക്ക് ഇംഗ്ലീഷ് ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി എഡിജിപി പോലീസ് ക്യാംപില്‍ എത്തിയിട്ടുണ്ട്.
കേരളം കാത്തിരിക്കുന്ന നിര്‍ണായക ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഷാറൂഖില്‍ നിന്ന് പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വരും ദിവസങ്ങളില്‍ പ്രതിയെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. 11 ദിവസമാണ് കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലായിരിക്കും അന്വേഷണ സംഘം നടത്തുക. ഇതിനായി പ്രത്യേക ചോദ്യാവലിയുള്‍പ്പെടെ തയ്യാറാണ്.
പോലീസ് കസ്റ്റഡിയില്‍ തുടരവെ തന്നെ ഷാരൂഖിനെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയനാക്കും. തിങ്കളാഴ്ച ആശുപത്രിയില്‍ എത്തിക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം. ഇയാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ട്രെയിനിന് തീ വെക്കുമ്പോള്‍ ഷാറൂഖിന്റെ രണ്ട് കൈകളിലും നേരിയ പൊള്ളല്‍ ഏറ്റിരുന്നു. ട്രെയിനില്‍ നിന്ന് വീണതിനെ തുടര്‍ന്ന് പ്രതിയുടെ ശരീരമാസകലം ഉരഞ്ഞ പാടുകളും ഉണ്ട്.

Latest News