- മലപ്പുറത്തെ മൂന്നു റീച്ചുകൾക്കും ഭരണാനുമതിയായി
മലപ്പുറം- ജില്ലയിലൂടെ കടന്നു പോകുന്ന മൂന്നു റീച്ചുകൾക്കു ഭരണാനുമതി ലഭിച്ചതോടെ മലയോര ഹൈവേ യാഥാർഥ്യത്തിലേക്ക്. അടുത്ത സാമ്പത്തിക വർഷം തന്നെ പണി ആരംഭിക്കും. 15 മീറ്റർ വീതിയിൽ 103 കിലോമീറ്റർ ദൂരമാണ് ജില്ലയിൽ പാത കടന്നുപോകുന്നത്. സംസ്ഥാനത്ത് ആകെ 17 റീച്ചുകൾക്കാണു കിഫ്ബി ഡയറക്ടർ ബോർഡ് ഇതിനകം അനുമതി കൊടുത്തത്.
മലപ്പുറം ജില്ലയിലെ ആദ്യ റീച്ചിൽ മുണ്ടേരി സീഡ്ഫാം ഗേറ്റ് മുതൽ പാലുണ്ട, എടക്കര, മുത്തേടം കരുളായി, പൂക്കോട്ടുംപാടം വരെയാണ് ഉൾപ്പെടുന്നത്. ഇതിനായി 109 കോടി രൂപയാണ് അനുവദിച്ചത്. പൂക്കോട്ടുംപാടത്തുനിന്നു തുടങ്ങി നിലമ്പൂർ റെയിൽവേ, ചന്തക്കുന്ന്, മൂലേപ്പാടം പാലം വരെയുള്ള രണ്ടാമത്തെ റീച്ചിനു 45 കോടിയും മാറ്റിവെച്ചു. പൂക്കോട്ടുംപാടം, കാളികാവ്, കേരള എസ്‌റ്റേറ്റ് അലനല്ലൂർ വഴിയുള്ള മൂന്നാമത്തെ റീച്ചിന് 103 കോടിയാണ് വകയിരുത്തിയത്. 2018-19 വർഷം തന്നെ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയും.
മുണ്ടേരി- മേപ്പാടി വരെയുള്ള 17 കിലോമീറ്റർ ദൂരത്തിനിടയിൽ ഏഴു കിലോമീറ്റർ വനത്തിലൂടെയാണ് പാത കടന്നു പോകുന്നത്. ബാക്കി ഭാഗത്ത് സ്വകാര്യ റോഡുകളും കൂപ്പ് റോഡുകളുമാണ്. വനത്തിലൂടെ പാത നിർമിക്കുന്നതിനുള്ള അനുമതിക്കായി കേന്ദ്ര വനം മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശാല വരെ 1251 കിലോമീറ്റർ ദൂരമുള്ള മലയോര ഹൈവേക്ക് ആകെ 3500 കോടിയാണ് ചെലവ് കണക്കാക്കുന്നത്. സംസ്ഥാന പാത 59 എന്നും അറിയപ്പെടുന്ന ഈ പാത ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെ കടന്നുപോവും. പാത പൂർത്തിയാവുന്നതോടെ നിലമ്പൂരിൽനിന്ന് കൽപ്പറ്റയിലേക്കുള്ള ദൂരം 60 കിലോമീറ്ററായി കുറയും. നിലവിൽ കൽപ്പറ്റയിലെത്താൻ താമരശേരി വഴിയുള്ള യാത്രക്ക് 100 കിലോ മീറ്ററും നാടുകാണി വഴി 120 കിലോമീറ്ററും ചുറ്റണം.
ഭൂമിക്ക് നഷ്ടപരിഹാരം നൽകാതെയാണ് പാതക്കായി സ്ഥലമേറ്റെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനായി സ്ഥലമുടമകൾ നേരത്തെ സമ്മതം നൽകിയിട്ടുണ്ട്. നിർമിതികൾ പുനർനിർമിക്കുന്നതിനു ധനസഹായം അനുവദിക്കും. ഏഴു മീറ്ററാണ് ടാറിംഗ് വീതി. ഇരുവശങ്ങളിലും ഡ്രെയ്‌നേജ്, ഭൂഗർഭ കേബിളുകളും പൈപ്പുകളും ഇടുന്നതിന് കോൺക്രീറ്റ് ഡക്ടറുകൾ, പ്രധാന ടൗണുകളിലും ജംഗ്ഷനുകളിലും ഇന്റർലോക്ക് കട്ടകൾ പാകി കൈവരികൾ പിടിപ്പിച്ച നടപ്പാതകൾ, സൗരോർജ തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിക്കും. ബസ് ബേകൾ, പാതയോരങ്ങളിൽ വിശ്രമത്തിനായി പുൽത്തകിടികൾ, ഇരിപ്പിടങ്ങൾ എന്നിവയുമുണ്ടാകും. കൂടുതൽ സ്ഥലം ലഭ്യമാകുന്നിടങ്ങളിൽ കക്കൂസ്, കിയോസ്‌കുകൾ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും. ലോകത്തിലെ നീളമേറിയ സൈക്കിൾ ട്രാക്ക് പാതയും അനുബന്ധമായി നിർമിക്കുന്നുണ്ട്.
പാത യാഥാർഥ്യമാകുന്നതോടെ വയനാട്ടുകാർക്ക് കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലേക്കുള്ള യാത്രാ ദൂരം ഗണ്യമായി കുറയും. രാത്രി യാത്രാ നിരോധം മറികടക്കാനുളള ബൈപ്പാസായും റോഡ് മാറും. വയനാടിനെയും നിലമ്പൂരിനെയും ബന്ധിപ്പിച്ചുള്ള ടൂറിസം സാധ്യതകളും വർധിക്കും. കാർഷിക രംഗത്തെ കുതിപ്പിനും പാത ആക്കം കൂട്ടും.