Sorry, you need to enable JavaScript to visit this website.

ബലൂൺ തൊണ്ടയിൽ കുരുങ്ങി ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം - ബാലരാമപുരത്ത് കളിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുടുങ്ങിയ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യനാ(9)ണ് മരിച്ചത്. 
 തിങ്കളാഴ്ചയാണ് ഇളയ സഹോദരിയുടെ കൈയിലെ ബലൂൺ വാങ്ങി, വായിലൊളിപ്പിച്ചു കളിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുരുങ്ങിയത്. ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടിയെ ഉടനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുക്കുകയായിരുന്നു. രണ്ടുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധയെ തുടർന്ന് ബുധനാഴ്ചയായിരുന്നു നാടിനെ സങ്കടത്തിലാക്കിയുള്ള അന്ത്യം.

 

കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ; ഓൺലൈനായി പരാതിപ്പെടാൻ സംവിധാനവുമായി ബാലാവകാശ കമ്മിഷൻ
 തിരുവനന്തപുരം -
കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ ഓൺലൈനായി അറിയിക്കാൻ സംവിധാനം ഒരുക്കി സംസ്ഥാന ബാലാവകാശ കമ്മിഷൻ. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിൽ വേഗത്തിൽ പരിഹാരം കാണുകയാണ് ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
 പരാതികൾ ഓൺലൈനായി www.childrights.kerala.gov.in ൽ നേരിട്ടോ www.kescpcr.kerala.gov.in ഓൺലൈൻ സർവീസ് ലിങ്ക് മുഖേനയോ കമ്മിഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും ഓൺലൈനായി അയക്കാനാവും.
 കംപ്ലയിന്റ് രജിസ്റ്റർ ചെയ്യുമ്പോൾ അപേക്ഷകന്റെ മൊബൈലിൽ ലഭിക്കുന്ന കംപ്ലയിന്റ് നമ്പർ ഉപയോഗിച്ച് പരാതിയിൽ കമ്മിഷൻ സ്വീകരിച്ച തുടർ നടപടി അറിയാനാവും. ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ ഡാഷ് ബോർഡിൽനിന്നും പരാതി തീർപ്പാക്കലുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്.
 ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇനി മുതൽ കമ്മിഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കി തുടർ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Latest News