തിരുവനന്തപുരം - യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതി ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷണ മുന്നേറ്റം 'പടഹധ്വനി 2023' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിറഞ്ഞ കൈയടികളോടെയാണ് പ്രഖ്യാപനത്തെ സദസ്സ് വരവേറ്റത്. കേരളത്തിലെ ജനങ്ങൾ രണ്ടു പോരുകാളകൾക്കിടയിലാണ് ജീവിക്കുന്നത്. വടക്കേയറ്റത്ത് നരേന്ദ്ര മോഡിയും തെക്കേ അറ്റത്ത് പിണറായി വിജയനും. രണ്ടുകൂട്ടരും കൂടി ജനജീവിതം ദുരിതപൂർണമാക്കി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം പാർലമെന്റിൽ ബി.ജെ.പി ഭയക്കുന്നു. അതുകൊണ്ടാണ് ദുർബല വാദമുഖങ്ങളുയർത്തി രാഹുലിനെ അയോഗ്യനാക്കിയത്.
കേരളത്തിൽ ഖജനാവ് കാലിയാണ്. നീതിരഹിതമായ ഭരണമാണിവിടെ. ഖജനാവിലേക്ക് വരേണ്ട പണം കമ്മീഷനായി കൈക്കലാക്കുകയാണ്. പുതിയ വരുമാന മാർഗം ഇല്ലാതായ സർക്കാർ നികുതികൾ അടിക്കടി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു. ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നെയ്യാറ്റിൻകര കോടങ്കരയിലെ നിർധന കുടുംബത്തിന് വീട് നിർമിക്കാനുള്ള ധനസഹായ വിതരണവും കെ.പി.സി.സി പ്രസിഡന്റ് നിർവഹിച്ചു.