Sorry, you need to enable JavaScript to visit this website.

വരന്‍ മരിച്ചത് വധുവിന്റെ മുന്‍ കാമുകന്‍  നല്‍കിയ സമ്മാനം പൊട്ടിത്തെറിച്ച് 

റായ്പൂര്‍- വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് വരനും സഹോദരനും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സ്ഫോടക വസ്തുക്കള്‍ നിറച്ച ഹോം തിയേറ്റര്‍ വധുവിന്റെ മുന്‍ കാമുകനാണ് സമ്മാനിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിങ്കളാഴ്ച ഛത്തീസ്ഗഢിലെ കവാര്‍ഡയിലാണ് സംഭവം നടന്നത്. 22കാരനായ ഹെമേന്ദ്ര മെരാവി, സഹോദരന്‍ രാജ്കുമാര്‍ (30) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ ഒന്നിനാണ് ഹെമേന്ദ്ര വിവാഹിതനായത്. തിങ്കളാഴ്ച മെരാവിയും കുടുംബവും വിവാഹത്തിന് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച ഹോം തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനായി ഹെമേന്ദ്ര കണക്ട് ചെയ്ത ശേഷം സ്വിച്ച് ഓണാക്കിയപ്പോഴാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. ഹെമേന്ദ്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വയസുള്ള കുട്ടിയടക്കം നാല് പേര്‍ നിലവില്‍ ചികിത്സയിലാണ്. സ്ഫോടനത്തില്‍ ഹോം തീയേറ്റര്‍ സൂക്ഷിച്ചിരുന്ന റൂമിലെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നിരുന്നു.
ഹോം തിയേറ്ററിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സമ്മാനങ്ങള്‍ നല്‍കിയവരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹോം തിയേറ്റര്‍ നല്‍കിയത് വധുവിന്റെ മുന്‍ കാമുകന്‍ സര്‍ജു ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കാമുകി മറ്റൊരാളെ വിവാഹം ചെയ്തതിന്റെ ദേഷ്യത്തിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച് ഹോം തിയേറ്റര്‍ സമ്മാനിച്ചതെന്ന് ഇയാള്‍ പറഞ്ഞു. സര്‍ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
 

Latest News