Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മറുനാടൻ മലയാളികൾക്ക് നാട്ടിലെത്താനാവില്ല

ഈ മാസത്തിന് ഒരു സവിശേഷതയുണ്ട്. മതസൗഹാർദത്തിന്റെ പ്രതീകമായി വിഷുവും ഈസ്റ്ററും പെരുന്നാളും ഒരുമിച്ച് വന്നണയുകയാണ്. ഓണക്കാലത്തെന്ന പോലെ അയൽ സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ നാട്ടിലെത്താൻ കൊതിക്കുന്ന കാലം. ഏകദേശം കാൽ നൂറ്റാണ്ട് മുമ്പ് മഹാരാഷ്ട്ര ഗവർണർ പറഞ്ഞത് മുംബൈ മഹാനഗരത്തിൽ കേരളത്തിലെ തലസ്ഥാനത്തുള്ളതിന്റെ നാലിരട്ടി മലയാളികളുണ്ടെന്നാണ്. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ നഗരങ്ങളിലും ശക്തമായ മലയാളി സാന്നിധ്യമുണ്ട്. ഇന്ത്യൻ നഗരങ്ങളിലെ ഐ.ഐ.ടി, എയിംസ് പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന മലയാളി കുട്ടികളും ധാരാളമാണ്. ഉത്സവ സീസണിൽ ട്രെയിനുകളിലും ബസുകളിലും പതിവിൽ കവിഞ്ഞ തിരക്ക് അനുഭവപ്പെടാറുണ്ട്. മുമ്പൊക്കെ ഇത് നിയന്ത്രിക്കാൻ പാകത്തിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഏർപ്പെടുത്താറുണ്ട്. ഇക്കുറി അതൊന്നും ചെയ്തില്ലെന്ന് മാത്രമല്ല, ബംഗളൂരു, ചെന്നൈ നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ പട്ടണങ്ങളിലേക്കുള്ള  ആഘോഷങ്ങളുടെ തലേ ദിവസത്തെ യാത്രക്ക് നിരക്ക് കുത്തനെ ഉയർത്തുകയും ചെയ്തു. മറുനാടൻ മലയാളികൾക്ക് ഒരു വിധത്തിലും നാട്ടിലെത്താനാവാത്ത സാഹചര്യമാണ് സംജാതമായത്. 
ബംഗളൂരു, ചെന്നൈ നഗരങ്ങളിൽ നിന്ന് കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ നഗരങ്ങളിലേക്ക് കനത്ത നിരക്കാണ് സ്വകാര്യ ബസ് ഓപറേറ്റർമാർ ഈടാക്കുന്നത്. ഇത്തവണ മംഗലാപുരം ഭാഗത്തേക്ക് അവധിക്കാല സ്പെഷ്യൽ ട്രെയിനൊന്നും അനുവദിച്ചില്ലെന്നത് പകൽ കൊള്ളക്ക് കൂടുതൽ സൗകര്യമൊരുക്കി.
കേരളത്തിൽ പേരിനെങ്കിലും സ്‌പെഷ്യൽ ട്രെയിൻ സർവീസുള്ളത് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമാണ്.  അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ സർവീസ് തിരുവനന്തപുരത്തുനിന്ന് 5,12 തീയതികളിൽ വൈകിട്ട് 7.40 നും ചെന്നൈയിൽ നിന്ന് 6,13 തീയതികളിൽ ഉച്ചയ്ക്ക് 2:25 നുമാണ് സർവീസ്. ട്രെയിൻ നമ്പർ: 06044/06043. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. എറണാകുളത്തുനിന്നുള്ള സ്‌പെഷ്യൽ ട്രെയിൻ 9,16 തീയതികളിൽ രാത്രി 11:20 നും ചെന്നൈയിൽ നിന്ന് 10, 17 തീയതികളിൽ ഉച്ചയ്ക്ക് 2.25 നും സർവീസ് നടത്തും. ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 
സ്ലീപ്പർ ബസുകളുടെ നിരക്കാണ് കുത്തനെ കൂട്ടിയത്. ഏപ്രിൽ ഒന്ന് മുതൽ ആറ് വരെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് ചാർജ് 3700 രൂപ മുതൽ 4000 രൂപ വരെയാണ്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് എ.സി സ്ലീപ്പർ ബസിന് 1,100 രൂപയായിരുന്നു ശരാശരി ടിക്കറ്റ് നിരക്ക്. എ.സി സീറ്റർ-സ്ലീപ്പർ ബസിൽ ശരാശരി നിരക്ക് 700 രൂപ. ബസിലെ സൗകര്യം കൂടുന്നതിനനുസരിച്ച് നിരക്ക് വ്യത്യാസം ബാധകമാണ്.
മാർച്ച് 31 ന് ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് സീറ്റർ ബസിന് 1400 രൂപയോളമായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ വിഷുവിന്റെ തലേന്ന് ഏപ്രിൽ 14 ന് ഇവിടേക്കുള്ള നിരക്ക് 1800 രൂപയാണ്. മാർച്ച് 31 ന് ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എ.സി സ്ലീപ്പർ ബസിന് 1700 രൂപയാണ്. ഏപ്രിൽ 14 ന് ഇവിടേക്കുള്ള നിരക്ക് 3300 രൂപ വരെയാണ്. എല്ലാ ജില്ലകളിലേക്കുമുള്ള ചാർജ് നിരക്കിന്റെ സ്ഥിതിയും ഇതു തന്നെയാണ്. 
വിഷു ഏപ്രിൽ 15 ന് ആയതിനാൽ ഏപ്രിൽ 14ന് നാട്ടിലേക്ക് തിരിക്കാൻ കാത്തിരിക്കുന്നത് നിരവധി പേരാണ്. 
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏപ്രിൽ ഒന്ന് മുതൽ ആറ് വരെ 3500 മുതൽ 4000 രൂപ വരെ നൽകണം. ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് എ.സി സ്ലീപ്പറിന് 3000 മുതൽ 5000 രൂപ വരെയാണ് നൽകേണ്ടത്. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ നിലവിലുള്ള സർവീസുകൾ കൂടാതെ, കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. 35 അധിക സർവീസുകളാണ് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അനുവദിച്ചിട്ടുള്ളത്. ഇതിലെ 30 സർവീസുകൾ ബംഗളൂരുവിലേക്കും അഞ്ച് സർവീസുകൾ ചെന്നൈയിലേക്കുമാണ്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് എ.സി സ്ലീപ്പർ ബസുകൾക്ക് 1950 രൂപയാണ് ഈടാക്കുക.
 ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ എല്ലാ വർഷവും ഏപ്രിലിൽ തിരക്ക് അനുഭവപ്പെടാറുണ്ട്. നിരക്ക് എത്ര ഉയർത്തിയാലും യാത്രക്കാരുണ്ടാകുമെന്ന അമിത ആത്മവിശ്വാസമാണ് ഇങ്ങനെ തോന്നുന്ന രീതിയിൽ നിരക്ക് ഉയർത്താൻ പ്രേരിപ്പിക്കുന്നത്.
 ഉത്സവ കാലത്തെ അധിക യാത്ര നിരക്കിനെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തുകയാണ്. സ്വകാര്യ ബസ് ഓപറേറ്റേഴ്സ് ഓഫീസുകളിലും പരിശോധന നടത്തും. അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലോടുന്ന മുഴുവൻ ബസുകളും പരിശോധിക്കും. ടിക്കറ്റ് നിരക്കിനൊപ്പം മറ്റു നിയമ ലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.
ഉത്സവ സീസണിൽ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഈസ്റ്റർ, വിഷു, റമദാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേർന്നത്. ഇതുകൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ എന്ന് കണ്ടറിയണം. 
വടക്കൻ കേരളത്തിലേക്ക് പ്രത്യേക തീവണ്ടികളൊന്നുമില്ലെന്നറിഞ്ഞിട്ട് ഒട്ടും പ്രതികരിക്കാത്തവരാണ് ഇവിടങ്ങളിലെ എം.പിമാർ. പാർലമെന്റ് ചേരുന്ന സമയമായിട്ടും ഒന്നും മിണ്ടിയില്ല. ഏപ്രിൽ രണ്ട് തിങ്കളാഴ്ച പുറത്തിറങ്ങിയ ദേശീയ മലയാള പത്രത്തിന്റെ ലോക്കൽ പേജിൽ പ്രതികരിച്ചാണ് പാർലമെന്റംഗം ആവശ്യമുന്നയിച്ചത്. എന്തൊരു സ്പീഡ്.

Latest News