Sorry, you need to enable JavaScript to visit this website.

മേല്‍ജാതിക്കാരുടെ കുളത്തിലിറങ്ങിയ ദളിത് കുട്ടികളെ വിവസ്ത്രരാക്കി മര്‍ദിച്ചു ( video)

ജല്‍ഗാവ്- മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്‍ ജാതിക്കാര്‍  ഉപയോഗിക്കുന്ന കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ പട്ടികജാതി വിഭാഗത്തിലെ മൂന്നു കുട്ടികളെ വിവസ്ത്രരാക്കി മര്‍ദിച്ചു. ജല്‍ഗാവ് ജില്ലയിലെ വാക്കഡി ഗ്രാമത്തിലാണു സംഭവം. കുട്ടികളെ ബെല്‍റ്റു കൊണ്ടും വടി കൊണ്ടും തല്ലുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. ഈ വിഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.  
ഇല കൊണ്ടു നഗ്‌നത മറച്ചാണു കുട്ടികള്‍ വിഡിയോയിലുള്ളത്. കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ ചുറ്റിലുമുള്ളവര്‍ കളിയാക്കുന്നുമുണ്ട്.  ഇതിനിടെ ഒരാള്‍ ബെല്‍റ്റു കൊണ്ടും പിന്നീട് വടി കൊണ്ടും മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. തങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി നില്‍ക്കാനും കുട്ടികളോട്  ആവശ്യപ്പെടുന്നുണ്ട്. ജൂണ്‍ 10നായിരുന്നു സംഭവം നടന്നത്. മൂന്നു കുട്ടികളെയും നഗ്‌നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചതായും പരാതിയുണ്ട്. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഈശ്വര്‍ ജോഷി എന്നയാളുടെ പേരിലാണു കുളം. ഇയാളുടെ വീട്ടുജോലിക്കാരനായ സോനു ലോഹറാണു കുട്ടികളെ മര്‍ദിച്ചത്. സാമൂഹികനീതി വകുപ്പു മന്ത്രി രാംദാസ് അതാവലെ സംഭവത്തെ അപലപിച്ചു.  
ഈ കുട്ടികള്‍ ചെയ്ത ഒരേയൊരു കുറ്റം ഒരു സ്വര്‍ണ കുളത്തില്‍ ഇറങ്ങി എന്നതാണ്. മനുഷ്യത്വം പോലും അതിന്റെ മാനം കാക്കാനായി ഇവിടെ പാടുപെടുകയാണ്. ആര്‍.എസ്.എസും ബി.ജെ.പിയും പരത്തുന്ന വിഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ചരിത്രം നമ്മോടു പൊറുക്കില്ല- രാഹുല്‍ ട്വീറ്റു ചെയ്തു. 
ഉന സംഭവത്തിന്റെ ആവര്‍ത്തനമാണ് മഹാരാഷ്ട്രയില്‍ കണ്ടതെന്നും ഉന സംഭവത്തില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത് ആവര്‍ത്തിക്കില്ലായിരുന്നുവെന്നും ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തു. 

Latest News