ജിദ്ദ- തീവണ്ടിയിൽ ആക്രമി തീയിട്ടതിനെ തുടർന്ന് ജീവൻ രക്ഷിക്കാനായി പുറത്തേക്ക് ചാടി മരണത്തിന് കീഴടങ്ങിയ രണ്ടുവയസുകാരി മകൾ സഹലയെ കാണാൻ സൗദിയിൽനിന്ന് പിതാവ് നാട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച രാത്രി കോഴിക്കോട് എലത്തൂരിന് സമീപം ആക്രമി ബോഗിക്ക് തീയിട്ടതിനെ തുടർന്ന് പുറത്തേക്ക് ചാടി മരിച്ച സഹലയുടെ പിതാവ് ഷുഹൈബ് ഉംറ നിർവഹിക്കാനായി സൗദിയിലായിരുന്നു. മകളുടെ മരണവിവരം അറിഞ്ഞ് ഷുഹൈബ് നാട്ടിലേക്ക് തിരിച്ചു.
മരിച്ച റഹ്മത്ത്, സഹല, തൗഫീഖ് എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ മട്ടന്നൂരിലെത്തിച്ചു. വിശുദ്ധമാസത്തിൽ സഹോദരിയുടെ വീട്ടിൽ നിന്ന് നോമ്പുതുറ കഴിഞ്ഞ് റഹ്മത്തും സഹലയും മടങ്ങിയത് മരണത്തിലേക്കായിരുന്നു. എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശിനി റഹ്മത്ത് സഹോദരി പുത്രി സഹലയും,
കോഴിക്കോട് ചാലിയത്തെ സഹോദരിയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷമാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. കൊടോളിപ്രം വരുവക്കുണ്ട് കോളനിയിലെ ഫിദ മൻസിലിൽ തൗഫീഖ്, ആക്കോട് നടന്ന സമൂഹ നോമ്പുതുറയിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിലാണ് റഹ്മത്ത് നോമ്പ് തുറന്നത്. തുടർന്ന് ജസീലയുടെ രണ്ട് വയസുള്ള മകൾ സഹലയെ കൂട്ടിയാണ് ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടിവ് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. തീവണ്ടിക്കകത്ത് തീ ആളിപടർന്നപ്പോൾ പ്രാണരക്ഷാർഥമാണ് ഇവർ മൂവരും തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടിയത്. പുറത്തേക്ക് ചാടിയപ്പോൾ തലയിടിച്ച് വീണാണ് മരണം സംഭവിച്ചത്. ഇവരുടെ ശരീരത്തിൽ തീ പൊള്ളലേറ്റിട്ടില്ല. തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. മരിച്ച സഹലയുടെ മാതാവ് കോഴിക്കോട് പഠിക്കുകയാണ്. അതിനാലാണ് കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുവന്നത്.
തീവെപ്പിൽ പൊള്ളലേറ്റ സർക്കാർ ഉദ്യോഗസ്ഥരായ രണ്ട് കണ്ണൂർ സ്വദേശികളുടെ നില മെച്ചപ്പെട്ടു. കെ.എസ്.ഇ.ബി തളിപ്പറമ്പ് സബ്ബ് ഡിവിഷണിലെ അസി: എക്‌സിക്യുട്ടീവ് എഞ്ചിനീയർ പി. ജ്യോതിന്ദ്രനാഥ്, കണ്ണൂർ സർവ്വകലശാലയിലെ അക്കാദമിക്കൽ വിഭാഗം സെക്ഷൻ ഓഫീസർ റൂബി (52) എന്നിവർക്കാണ് പൊള്ളലേറ്റത്. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ ജ്യോതീന്ദ്രനാഥ് പാലകുളങ്ങരയിലാണ് താമസം.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് പോയതായിരുന്നു. തളിപ്പറമ്പ് പട്ടുവം മുറിയാത്തോട് 'നീലിമ' യിൽ താമസിക്കുന്ന റൂബി, കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശിയാണ്.ഹോമിയോ ഡോക്ടർ എം. ദീപക് പ്രകാശിന്റെ ഭാര്യയാണ്. ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് കോഴിക്കോടെക്ക് പോയത്. ജ്യോതീന്ദ്രനാഥ് കോഴിക്കോട് ബേബി മെമ്മോറിയൽ അശുപത്രിയിലും റൂബി മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ കഴിയുന്നത്.