മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി

കബളിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നെടുമ്പാശേരി വിമാനത്താവളത്തിന് മുമ്പില്‍.

നെടുമ്പാശേരി - മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഏജന്റ് 22 ഉദ്യോഗാര്‍ഥികളെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. ഇതോടെ ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും പണം നല്‍കിയവര്‍ പെരുവഴിയിലായി.
രാത്രി ഏഴ് മണിയോടെയാണ് സംഭവം. പാലക്കാട് പുതുശേരി കുരുടിക്കാട് മഞ്ഞത്തൊടി വീട്ടില്‍ ശ്രീകുട്ടന്‍ തങ്കപ്പന്‍ (26) എന്നയാളാണ് പാലക്കാട്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായുള്ള 22ഓളം പേരെ കബളിപ്പിച്ചത്. മലേഷ്യയില്‍ മൈക്രോണ്‍ എന്ന ഇലക്ട്രോണിക്ക് കമ്പനിയില്‍ സെയില്‍സ് മാന്‍, സര്‍വീസ് എന്നീ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് 1.5 ലക്ഷം രൂപ വീതമാണ് അഞ്ച് മാസം മുമ്പ് വാങ്ങിയത്. ചെന്നൈയില്‍ മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കി.
മലേഷ്യയിലേക്ക് പോകുന്നതിനായി ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന് മുമ്പില്‍ എത്താനാണ് ഏജന്റ് നിര്‍ദ്ദേശിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പാസ്‌പോര്‍ട്ട് ഇയാള്‍ നേരത്തെ കൈപ്പറ്റിയിരുന്നു. വിമാന ടിക്കറ്റ്, കമ്പനിയിലെ ജോലി സംബന്ധമായ എഗ്രിമെന്റ് എന്നിവ സഹിതം വൈകിട്ട് ഏഴിന് വിമാനത്താവളത്തില്‍ താന്‍ എത്തുമെന്നും രാത്രി 12.20നുള്ള മിലിന്റോ എയര്‍ലൈന്‍സില്‍ ക്വാലാലംപൂരിലേക്കാണ് പോകേണ്ടതെന്നും ഏജന്റ് അറിയിച്ചിരുന്നു.
ഇതനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ വൈകിട്ട് അഞ്ച് മണി മുതല്‍ വിമാനത്താവളത്തില്‍ ഏജന്റിനായി കാത്തുനിന്നെങ്കിലും എത്തിയില്ല. രാവിലെ മുതല്‍ ഏജന്റിന്റെ 9072992818 എന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇയാളുടെ ഭാര്യയുടെ പേരിലുള്ള നമ്പറും സ്വിച്ച് ഓഫ് ആണ്. പകല്‍ സമയങ്ങളില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും കബളിപ്പിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്നതിനാലാണ് വിമാനത്താവളത്തിലേക്ക് തിരിച്ചതെന്ന് പരാതിക്കാരില്‍ ഒരാളായ കോഴിക്കോട് ചേലന്നൂര്‍ വീണപ്രഭയില്‍ ധനീഷ്പ റഞ്ഞു.
നേരത്തെയും രണ്ട് വട്ടം നിശ്ചയിച്ച തീയതിയില്‍ യാത്ര മുടങ്ങിയതും ബോധപൂര്‍വ്വമാണെന്ന് ഇപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞത്. കോഴിക്കോട് രാമനാട്ടുകര സ്വദേശി അജിത്ത്, തിരുവനന്തപുരം ആറ്റിങ്ങല്‍ കഴക്കാവൂര്‍ സ്വദേശി വിമല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍  രാത്രി നെടുമ്പാശേരി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിട്ടുണ്ട്.


 

 

 

Latest News