Sorry, you need to enable JavaScript to visit this website.

ഉടൽ രണ്ടെങ്കിലും ചിന്ത ഒന്ന്; വൈക്കത്തേത് ഇന്ത്യക്ക് വഴികാട്ടിയ പോരാട്ടമെന്നും എം.കെ സ്റ്റാലിൻ

കോട്ടയം - ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്നാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  വൈക്കം സത്യാഗ്രഹം ഇന്ത്യയ്ക്ക് തന്നെ വഴികാട്ടിയ പോരാട്ടമാണ്.  രാജ്യത്തെ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രചോദനമായത് വൈക്കം സത്യഗ്രഹമാണ്. തമിഴ്‌നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെന്നത് ആഗ്രഹമായിരുന്നു. വൈക്കം കേരളത്തിലാണെങ്കിലും തമിഴ്‌നാട്ടിലും വലിയ ആവേശമുണ്ടാക്കിയ സ്ഥലമാണ്. സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകാൻ പ്രധാന പങ്ക് വഹിച്ചു. വൈക്കം സത്യാഗ്രഹം തമിഴ്‌നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വലിയ ആവേശം നല്കിയെന്നും അദ്ദേഹം പറഞ്ഞു.
 വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം തമിഴ്‌നാട്-കേരള സംസ്ഥാന സർക്കാറുകൾ ഒരുമിച്ച് ആഘോഷിക്കാമെന്ന് താൻ ആശയം പങ്കുവച്ചിരുന്നു. അവിടെവെച്ചുതന്നെ പിണറായി വിജയൻ തന്നെ ക്ഷണിച്ചു. ഉടൽ കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് നമ്മൾ ഒന്നാണെന്ന് അപ്പോഴെ അദ്ദേഹം തെളിയിച്ചു. പ്രിയപ്പെട്ട സഹോദരൻ പിണറായി വിജയൻ ക്ഷണിച്ചപ്പോൾ ഒന്നും താൻ വരാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്ത് വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
 വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ എല്ലാവരെയും ഓർക്കുന്നു. തമിഴ്‌നാട്ടിൽ നിന്നും പെരിയോരും കേരളത്തിൽ നിന്നും ടി.കെ മാധവനും ചേർന്ന് നടത്തിയ പോരാട്ടമാണ്. ഒരു ഘട്ടത്തിൽ സമരം അവസാനിപ്പിക്കേണ്ടി വരുമെന്ന് ആളുകൾ കരുതി. അപ്പോഴാണ് പെരിയൊർ എത്തുന്നതെന്നും കേരളത്തിൽ ഉടനീളം പെരിയൊർ വൈക്കം സമരത്തിനായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇരു മുഖ്യമന്ത്രിമാരും ചേർന്ന് നിർവഹിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്.
നവോത്ഥാന സമരങ്ങൾ ഒറ്റ തിരിഞ്ഞു നടത്തേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഉദ്ഘാടനച്ചടങ്ങിന് എത്തിയത്.

Latest News