ലൈംഗികാരോപണം, ചെന്നൈ കലാക്ഷേത്രയിലെ  മലയാളി അധ്യാപകനെതിരെ പോലീസ് കേസെടുത്തു 

ചെന്നൈ- കലാക്ഷേത്രയിലെ ലൈഗികാരോപണത്തില്‍ മലയാളിയായ അധ്യാപകനെതിരെ തമിഴ്നാട് പോലീസ് കേസ് എടുത്തു. രുക്മണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെതിരെയാണ് കേസ്. ഹരി പത്മനുള്‍പ്പെടെ മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെ കലാക്ഷേത്രയില്‍ നിന്ന് നൂറിലധികം പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. സജിത് ലാല്‍, സായ് കൃഷ്ണന്‍, ശ്രീനാഥ് എന്നിവരാണ് ആരോപണവിധേയരായ മറ്റ് മലയാളി അധ്യാപകര്‍. മലയാളി അധ്യാപകനെതിരെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ആദ്യം പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഹരി പത്മനെതിരെ സ്ത്രീ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
അധ്യാപകന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. പരാതികളില്‍ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച പ്രതിഷേധം തുടങ്ങിയിരുന്നു. സമരത്തെ തുടര്‍ന്ന് കോളേജ് അടച്ചു. ദിവസം കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്നുള്ള നൂറ് വിദ്യാര്‍ത്ഥികള്‍ നാല് അധ്യാപകര്‍ക്കെതിരെ പരാതിയുമായി തമിഴ്നാട് വനിതാ കമ്മീഷനെ സമീപിച്ചത്. അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും അശ്ലീലമായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. അധ്യാപകരില്‍ നിന്ന് വര്‍ഷങ്ങളായി ലൈംഗിക പീഡനവും അധിക്ഷേപവും നേരിടേണ്ടി വന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എ എസ് കുമാരി വെള്ളിയാഴ്ച കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2008 മുതല്‍ കാമ്പസില്‍ പീഡനം നേരിട്ടതായി പല വിദ്യാര്‍ത്ഥികളും പറഞ്ഞു.

Latest News