Sorry, you need to enable JavaScript to visit this website.

കുട്ടികൾക്കും മുതിർന്നവർക്കും ടിക്കറ്റ് നിരക്ക് ഒന്നാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

ജിദ്ദ- പ്രവാസികൾ അടക്കമുള്ള യാത്രക്കാരുടെ വയറ്റത്തടിച്ച് വീണ്ടും വിമാനക്കമ്പനി. എയർ ഇന്ത്യ എക്‌സ്പ്രസാണ് പുതുതായി യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇതേവരെ മുതിർന്നവർക്കും കുട്ടികൾക്കും വെവ്വേറെ യാത്രാനിരക്ക് ഉണ്ടായിരുന്നത് എയർ ഇന്ത്യ എക്‌സ്പ്രസ് ഒറ്റയടിക്ക് എല്ലാവർക്കും ഒരേ നിരക്കായി. സാധാരണ 2 മുതൽ 12 വരെ പ്രായമുള്ളവരുടെ യാത്രാനിരക്ക് മുതിർന്നവരുടെ നിരക്കിനേക്കാൾ കുറവായിരുന്നു. ഇരുപത്തിയഞ്ച് ശതമാനം വരെയാണ് നിരക്കിൽ കുറവുണ്ടാകാറുള്ളത്. രാജ്യാന്തര സർവീസുകളിലടക്കം ഇങ്ങിനെയാണ് നിരക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് എല്ലാവർക്കും ഒരുപോലെയാക്കി. മുതിർന്നവർക്കുള്ള അതേ നിരക്ക് തന്നെയാണ് കുട്ടികൾക്കും ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാവൽസുകൾ മുൻകൂട്ടി വാങ്ങിവെച്ച് അമിത വിലക്ക് മറിച്ചുവിൽക്കുന്ന ടിക്കറ്റുകളിലാണ് എല്ലാവർക്കും ഒരേ നിരക്ക് ഇതേവരെ ഉണ്ടായിരുന്നത്. എയർ ഇന്ത്യ, എയർ ഏഷ്യയുമായി ലയിച്ച ശേഷം വെബ്‌സൈറ്റിൽ വന്ന അപ്‌ഡേഷനിലാണ് എല്ലാവർക്കും ഒരേ നിരക്കായത്. കഴിഞ്ഞ ദിവസം വരെ വെബ്‌സൈറ്റിൽ കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്ത നിരക്ക് ലഭ്യമായിരുന്നു. കണ്ണൂരിൽനിന്ന് റിയാദിലേക്ക് ടിക്കറ്റിന് ശ്രമിച്ചപ്പോൾ കുട്ടികൾക്ക് 1200 റിയാലും മുതിർന്നവർക്ക് 1600 റിയാലുമായിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സൈറ്റിൽ കാണിച്ചിരുന്നതെന്നും എന്നാൽ ഇന്ന് ടിക്കറ്റിന് ശ്രമിച്ചപ്പോൾ എല്ലാവർക്കും 1600 റിയാലായെന്നും റിയാദിൽ പ്രവാസിയായ തലശേരി സ്വദേശി നജഫ് മലയാളം ന്യൂസിനോട് പറഞ്ഞു.
 

Latest News