Sorry, you need to enable JavaScript to visit this website.

മാരീചവേഷം കെട്ടിയാടുന്ന ബി.ജെ.പി

ഏകാധിപത്യ വാഴ്ചയുടെ ലക്ഷണങ്ങളാണ് രാജ്യത്ത് പ്രകടമാകുന്നത്. 
രാഹുൽ ഗാന്ധിയെ തിരക്കിട്ട് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയും ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തതും ഇതിന്റെ ഭാഗമാണ്.പാർലമെന്ററി ജനാധിപത്യത്തിനു നേരെ മോഡി സർക്കാർ നടത്തുന്ന കടന്നാക്രമണം എല്ലാ അതിരും ലംഘിച്ചിരിക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മനസ്സിലായാലും ഇല്ലെങ്കിലും ബി.ജെ.പി അവരുടെ യഥാർഥ അജണ്ട നടപ്പാക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ വേട്ടയാടുന്നത് പിന്നിട്ട്  ക്രിമിനൽ അപകീർത്തിക്കേസുകൾ വഴി ജനപ്രതിനിധികളെ അയോഗ്യരാക്കാൻ തുടങ്ങി. 
രാഹുൽ ഗാന്ധിക്ക് നേരിടേണ്ടിവന്നത് ഈ അനുഭവമാണ്. മതനിരപേക്ഷ ജനാധിപത്യ ഭരണഘടന റിപ്പബ്ലിക്കിനെ അട്ടിമറിച്ച് ഹിന്ദുത്വ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാൻ നിലകൊള്ളുന്ന ആർ.എസ്.എസിന്റെ രാഷ്ട്രീയ ഉപകരണമായ ബി.ജെ.പി എന്തൊക്കെ മാരീചവേഷം കെട്ടിയാലും അവരുടെ തനിനിറം പുറത്തു വരും.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിക്ക് ജനവിധിയുടെ കാര്യത്തിൽ ആശങ്കയുണ്ട്. ജെ.ഡി.യു, ശിവസേന തുടങ്ങി പ്രധാന ഘടക കക്ഷികൾ പലതും എൻ.ഡി.എ വിട്ടുപോയി. ബിഹാറിലും ഹിമാചൽ പ്രദേശിലും ഭരണത്തിനു പുറത്തായി. ത്രിപുരയിലടക്കം വോട്ട് വൻതോതിൽ ചോർന്നു. 
ബംഗാളിലും ഒറീസയിലും തിരിച്ചടി നേരിടുന്നു.  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകയിൽ ഒഴികെ ഒന്നും പ്രതീക്ഷിക്കാനില്ല. പുതിയ ഘടക കക്ഷികളെ കണ്ടെത്താനുള്ള നീക്കങ്ങൾ വിജയിക്കുന്നില്ല. 
2019 ൽ വീണ്ടും അധികാരം ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് ജമ്മു  കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വെട്ടിമുറിച്ചതും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതും. മൂന്നാം പ്രാവശ്യവും ഭരണം കിട്ടിയാൽ ഹിന്ദുത്വ അജണ്ടയുടെ അടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ പലതുണ്ട്. അതേസമയം പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഉയർന്നുവരുന്ന യോജിച്ച നീക്കങ്ങൾ ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നു. 
സംസ്ഥാനങ്ങൾ തോറും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒന്നിക്കുന്നത് തടയുകയാണ് മോഡി സർക്കാരിനു മുന്നിലുള്ള വഴി. പ്രതിപക്ഷ കക്ഷികളെ അടിച്ചമർത്താനും നിശ്ശബ്ദരാക്കാനും അപലപനീയ മാർഗങ്ങൾ കേന്ദ്രം പ്രയോഗിക്കുന്നത് ഈ സാഹചര്യത്തിലാണ്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച്  അലങ്കോലം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. 
ജനവിധി അട്ടിമറിക്കാൻ വൻതോതിൽ പണമൊഴുക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം നോക്കുകുത്തിയാക്കി മാറ്റിയെന്ന് ആക്ഷേപം ഉയർന്നു. മോഡി സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരെയും ബുദ്ധിജീവികളെയും ജനാധിപത്യ വാദികളെയും വേട്ടയാടുന്നു.
മുതലാളിത്ത സ്തുതിയുടെ പ്രതിരൂപമായ മോഡി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ടാണ് അമേരിക്കയിലെ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് നടത്തിയെന്ന് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന തട്ടിപ്പുകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിക്കുന്നില്ല.  ഭരണകക്ഷി തന്നെ സഭ തടസ്സപ്പെടുത്തുകയാണ്.  
സർക്കാരിന്റെ ഈ നിലപാടിലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസിലും പ്രതിഷേധിച്ച് മാർച്ച് നടത്തിയ എം.പിമാരെയാണ് അറസ്റ്റ് ചെയ്തത്. ജനപ്രതിനിധികളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് ആസൂത്രിതമാണ്. 
മോഡി ഭരണത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ ഉയരുകയാണ്. പാർലമെന്റിന് അകത്തും പുറത്തും അലയടിക്കുന്ന പ്രതിഷേധം നേരിടാൻ അത്യന്തം ജനാധിപത്യ വിരുദ്ധ നടപടികളിലേക്ക് നീങ്ങുകയാണ് ബി.ജെ.പി സർക്കാർ. അടിയന്തരാവസ്ഥയെ ചെറുത്തുതോൽപിച്ച ഇന്ത്യൻ ജനത ഈ ഭീഷണിയും അതിജീവിക്കും.

Latest News