Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസ് പ്രതിഷേധം ഫലിച്ചു; സുജയ പാർവതിയെ 24 ന്യൂസ് തിരിച്ചെടുത്തു

കൊച്ചി- ആർ.എസ്.എസ് സംഘടനകളുടെ പ്രതിഷേധം ഫലിച്ചു. 24 ന്യൂസ് ചാനലിൽനിന്ന് പുറത്താക്കിയ മാധ്യമ പ്രവർത്തക സുജയ പാർവതിയെ ഒടുവിൽ തിരിച്ചെടുത്തു. ആർ.എസ്.എസിന്റെ ശക്തമായ പ്രതിഷേധമാണ് സുജയ പാർവ്വതിയെ തിരിച്ചെടുക്കാൻ മാനേജ്‌മെന്റിനെ നിർബന്ധിതമാക്കിയത്. സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വേദിയിൽ പങ്കെടുത്ത് സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനാണ് സുജയ പാർവതിയെ ഇരുപത് ദിവസം മുമ്പ് പുറത്താക്കിയത്. പുറത്താക്കുമ്പോൾ 24 ന്യൂസിന്റെ അസോസിയേറ്റ് ന്യൂസ് എഡിറ്ററായിരുന്നു സുജയ പാർവതി. ബി.എം.എസ് പരിപാടിയിൽ പങ്കെടുത്താൽ സംഘിയാവുമെങ്കിൽ താൻ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകൾ പോലെ ബി.എം.എസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയായ സമയത്ത് റിപ്പോർട്ടിങിനായാലും മറ്റും അങ്ങോട്ട് പോകേണ്ടിതില്ല എന്നതായിരുന്നു തന്റെ വ്യക്തിപരമായ നിലപാടെന്നും അതുകൊണ്ട് തന്നെ തൊഴിലിടത്തിൽ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും സുജയ പറഞ്ഞിരുന്നു.
പക്ഷെ അതെന്റെ നിലപാടാണ്. എന്റെ വിശ്വാസമാണ്. വിശ്വാസവും നിലപാടും അടിയറവ് വെച്ചുകൊണ്ടുള്ള നേട്ടങ്ങൾ വേണ്ട എന്ന് തീരുമാനത്തിലാണ് കഴിഞ്ഞ 16 വർഷവും ഞാൻ ജോലി ചെയ്തതെന്നും സുജയ പറഞ്ഞു. ഏത് കോർപ്പറേറ്റ് സംവിധാനത്തിന് കീഴിൽ ജോലി ചെയ്യേണ്ടി വന്നാലും ഇപ്പോൾ ജോലി ചെയ്യുന്ന തൊഴിലിടം മാറിയാലും, എന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും സുജയ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോയെ സുജയയെ ചാനൽ പുറത്താക്കി. എന്നാൽ പിന്നീട് വൻ പ്രതിഷേധമാണ് ആർ.എസ്.എസ് ചാനലിനെതിരെ തുടർന്നത്. ഇതോടെ ഇവരെ തിരിച്ചെടുക്കാൻ മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു. 


സുജയ പാർവതിയെ പുറത്താക്കിയ 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസും നേരത്തെ രംഗത്തെത്തിയിരുന്നു. ലോകത്താകെ അംഗീകാരമുള്ള വലിയ തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വേദിയിൽ പങ്കെടുത്തതിനാണ് സുജയ പാർവതിയെ പുറത്താക്കിയിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. 
ബി.എം.എസ് വേദിയിൽ ഉദ്ഘാടകയായി എത്തിയ മാധ്യമ പ്രവർത്തക അവരുടെ ആശയമാണ് വ്യക്തമാക്കിയത്. ദേശീയ ആഭിമുഖ്യമുള്ള ഒരു സംഘടനക്കും കീഴടങ്ങരുതെന്ന സന്ദേശമാണ് കേരളത്തിലെ ഇടത്-ജിഹാദി കൂട്ടായ്മ നൽകുന്നതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. 
അതേസമയം, സുജയയെ തിരിച്ചെടുത്ത നടപടിയെ പിന്തുണച്ച് ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസ് രംഗത്തെത്തി. ഇക്കാര്യത്തിൽ ചാനൽ മേധാവി ആർ.ശ്രീകണ്ഠൻ നായർ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്നും മോഹൻദാസ് പറഞ്ഞു. 

Latest News