Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് കെജ്രിവാളിന്റെ പിന്തുണ; മാധ്യമങ്ങളും സോഷ്യൽ മീഡിയയും കേട്ടതെന്ത്


ദൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകിയാൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കാമെന്ന ദൽഹി മുഖ്യമന്ത്രി അരവിന്ദ കെജരിവാളിന്റെ പ്രസ്താവന എങ്ങിനെയാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആഘോഷിച്ചത് എന്നതിനെ പറ്റി  ദൽഹിയിലെ മാധ്യമപ്രവർത്തകൻ കെ.എൻ അശോക് എഴുതുന്നു. 

ഇന്നലെ രാത്രി വീട്ടിലേക്ക് തിരിച്ചു പോവുന്ന വഴിയാണ്, ഐടിഒ പാലം കയറുന്നതിനു തൊട്ടു മുമ്പ് ഒരു ബൈക്കിൽ വന്ന രണ്ടു പേർ ഒരോട്ടോയോട് ചേർന്ന് ചേർന്ന് പോകുന്നത് കാണുന്നതും ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയതും. നിമിഷങ്ങൾക്കുള്ളിൽ മുന്നിൽ പോകുന്ന ഓട്ടോയുടെ സൈഡിൽ ഇരുന്നയാളുടെ മൊബൈൽ ബൈക്കിനു പിന്നിലിരിക്കുന്ന ആൾ തട്ടിപ്പറിക്കുന്നതും ബൈക്ക് മിന്നൽ വേഗത്തിൽ പാഞ്ഞ് പോകുന്നതും കണ്ടു. ഒന്നും ചെയ്യാനില്ല, കണ്ടു നിന്ന നമുക്ക് മന:പ്രയാസവും മൊബൈൽ പോയ ആൾക്ക് അതിന്റെ പ്രയാസവും. മലയാളികൾ അടക്കം ഒരുപാട് സുഹൃത്തുക്കൾക്ക് ഇതേ വിധത്തിൽ മൊബൈൽ നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി തവണ ഇത്തരം മൊബൈൽ തട്ടിപ്പറിക്കലുകൾക്ക് ശ്രമമുണ്ടായിട്ടുണ്ടെങ്കിലും പെട്ടെന്നുണ്ടായ റിഫ്‌ലക്ഷൻ കൊണ്ട് എനിക്കൊരിക്കലും അത് നഷ്ടപ്പെട്ടിട്ടില്ല. ഒരിക്കൽ രാത്രി സൈക്കിൾ റിക്ഷയിൽ പോകുമ്പോൾ മൊബൈൽ നോക്കിക്കൊണ്ടിരുന്ന എന്റെ കൈയിൽ നിന്ന് തട്ടിപ്പറിക്കാൻ നോക്കിയ രണ്ടു പേരെ ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ടിട്ടുമുണ്ട്, അപ്പാർട്ട്‌മെന്റിന്റെ തൊട്ടടുത്ത് ആയതു കൊണ്ടും സെക്യൂരിറ്റിയെ കൊണ്ട് ഗെറ്റ് അടപ്പിച്ചത്‌കൊണ്ടുമാണ് അന്ന് രക്ഷപെട്ടത്.

ഇതാണ് സാധാരണ ഡൽഹിക്കാരുടെ ജീവിതം. മൊബൈൽ പോയി എന്നു പറഞ്ഞ് നിങ്ങൾ പരാതി കൊടുക്കാൻ ചെന്ന് എന്നിരിക്കട്ടെ, അന്വേഷിക്കാം എന്നു പറയും, എഫ്‌ഐആർ പോലും ചിലപ്പോൾ ചെയ്യാൻ തയാറാകില്ല, പിന്നെയാണ് മൊബൈൽ ഒക്കെ അന്വേഷിച്ചു തിരിച്ചു കിട്ടുന്നത്. ആരോട് പരാതി പറയും? ഡൽഹി സർക്കാരിനോടോ? ഒരു കാര്യവും ഇല്ല, ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ല ഡൽഹി പോലീസ് (അറിയാത്തവർക്ക് വേണ്ടി). ഡൽഹിയിൽ ഏതു കുറ്റകൃത്യം നടന്നാലും പോലീസിനെ പഴിക്കാറുണ്ട്, ക്രമസമാധാന തകർച്ചയുടെ പേരിൽ ഡൽഹി സർക്കാരിനും പഴി കിട്ടും. അതുകൊണ്ടാണ് കേജ്രിവാൾ സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ആവശ്യപ്പെടുന്നത്, സമരം ചെയ്യുന്നത്. പക്ഷെ, ദേശീയ തലസ്ഥാനം ആയതിനാൽ ആഭ്യന്തര മന്ത്രാലയം ഡൽഹി പോലീസിന്റെ നിയന്ത്രണം വിട്ടുകൊടുക്കില്ല, എന്നാൽ ആഭ്യന്തര മന്ത്രാലയത്തിനു അതിനു മേൽ നിയന്ത്രണമുണ്ടോ എന്നു ചോദിച്ചാൽ ദൈവത്തിന്റെ കാര്യം പറയുന്ന പോലാണ്. ഉണ്ടെന്നാണ് മിക്കവരുടെയും വിശ്വാസം, ആർക്കും പ്രത്യേകിച്ച് ഒരു ധാരണയും ഇല്ല താനും.

ആം ആദ്മി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 20ഓളം എംഎൽഎമാരെ ആണ് പല കേസുകളിലായി കുടുക്കിയത്, ക്രിമിനൽ കേസുകൾ അടക്കം, ഡൽഹി പോലീസ് അവരെ ഒക്കെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്, ഭൂരിഭാഗവും കള്ളക്കേസുകൾ ആണെന്ന് എല്ലാവര്ക്കും അറിയാം. അപ്പോൾ ഡൽഹി പോലീസ് പ്രവർത്തിക്കുന്നത് ആരുടെ നിർദേശം അനുസരിച്ചാണ് എന്നു വേറെ പറയേണ്ടല്ലോ. 20 ആംആദ്മി എംഎൽഎമാരെ അയോഗ്യരാക്കാൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടത് എങ്ങനെയാണ്? മന്ത്രിമാർ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നതും അറസ്റ്റ് ചെയ്യുന്നതും ഒക്കെ ആരാണ്? സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന മിക്ക പദ്ധതികൾക്കും ലഫ്. ഗവർണർമാരിലൂടെ തുരങ്കം വയ്ക്കുന്നത് ആരാണ്? ഒരു വിധത്തിലും ഭരിക്കാൻ അനുവധിക്കില്ലെന്ന് ഉറപ്പിച്ചു പ്രതികാര ബുദ്ധിയോടെ തങ്ങളുടെ ആളുകളെ ചീഫ് സെക്രട്ടറി മുതൽ താഴേക്ക് നിയമിക്കുന്നത് ആരാണ്? ആ ഉദ്യോഗസ്ഥരെ കൊണ്ട് നിസഹകരണം പ്രഖ്യാപിക്കുന്നത് ആരാണ്? ബിജെപിക്ക് കേവലം മൂന്ന് എംഎൽഎമാർ മാത്രമേ ഉള്ളു എങ്കിലും അവർ സഭയ്ക്കുള്ളിൽ ബഹളം വയ്ക്കുകയും മറ്റുമൊക്കെ ചെയ്യുമ്പോൾ ദേശീയ ചാനലുകൾ അടക്കം മൈക്കും എടുത്ത് ഇറങ്ങുന്ന അസാധാരണ സാഹചര്യം എങ്ങനെ ഉണ്ടാകുന്നു? ഒരു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലെഫ്. ഗവർണറുടെ ഓഫീസിലെ സോഫയിൽ കിടന്നുറങ്ങേണ്ടി വരുന്നത് എന്തുകൊണ്ടാണ്?

ഇതൊക്കെ പറയാൻ കാരണം, ഡൽഹിക്ക് സംസ്ഥാന പദവി നൽകിയാൽ കെജ്രിവാൾ ബിജെപിക്ക് വേണ്ടി വോട്ട് തേടുമെന്ന് പറഞ്ഞുവെന്നും ഇപ്പോഴെങ്കിലും ഇയാളുടെ തനിനിറം പുറത്തു വന്നല്ലോ എന്നൊക്കെ സുഹൃത്തുക്കൾ അടക്കമുള്ളവരുടെ പോസ്റ്റുകൾ കണ്ടാണ്. സത്യം പറഞ്ഞാൽ അമ്പരന്നു പോയി, രാഷ്ട്രീയധാരണകൾ ഉണ്ടെന്നു കരുതുന്നവർ പോലും കേജ്രിവാളിന്റെ ഇന്നലത്തെ പ്രസ്താവനയെ, 'ബിജെപിക്ക് വേണ്ടി കേജ്രിവാൾ' എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ. 'I want to say to BJP, give full statehood status to Delhi before Lok Sabha polls, every vote of people will go in favour of BJP and we (AAP) will campaign for them in Lok Sabha election. ഇങ്ങനെ പറഞ്ഞിട്ട് ഒരു വരി കൂടി കേജ്രിവാൾ കൂട്ടിച്ചെർത്തിരുന്നു: But, if they (BJP) do not give full statehood to Delhi, people here will say that BJP walon, Delhi chodo (BJP, quit Delhi),' ഈ പ്രസ്താവനയെ എങ്ങനെയാണ് ബിജെപിക്ക് വോട്ട് ചെയ്യാനാണ് കേജ്രിവാൾ പറഞ്ഞത് എന്നൊക്കെ വളച്ചൊടിക്കുന്നത്? ബിജെപിയെ ശരിക്കും പ്രതിരോധത്തിൽ ആക്കുന്ന പ്രസ്താവനവയല്ലേ അത്? അതല്ലേ രാഷ്ട്രീയം? ഒരു വിധത്തിലും സംസ്ഥാന പദവി കൊടുക്കില്ല എന്ന് അറിയാവുന്നതിനാൽ അതുതന്നെ ഒരു രാഷ്ട്രീയ ആയുധം ആക്കുകയല്ലേ കേജ്രിവാൾ ചെയ്തത്? എല്ലാ വിധത്തിലും കേജ്രിവാളിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം ഭരിക്കുന്ന പാർട്ടി ചെയ്യുന്നുണ്ട്, കാരണം, കഴിഞ്ഞ തവണ അവർക്കേറ്റ മുറിവും നാണക്കേടും അത്രയധികമാണ്, അതിന്റെ പ്രതികാരബുദ്ധിയാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതും. അത് അറിയാവുന്നത് കൊണ്ട് തന്നെ അതേ നാണയത്തിൽ ബിജെപിയെ ചെറുക്കുകയാണ് കേജ്രിവാൾ ചെയ്യുന്നത് എന്ന് ഡൽഹി രാഷ്ട്രീയം കുറച്ച് നാളായി നിരീക്ഷിക്കുന്നവർക്ക് അറിയാം, മുഖ്യധാരാ മാധ്യമങ്ങൾ അതൊന്നും കാര്യമായി വാർത്ത!യാക്കാറില്ല എങ്കിലും.അപ്പോൾ ഇന്നലെ നടത്തിയ പ്രസ്താവനയെ ബിജെപിക്ക് അനുകൂലമായി വളച്ചൊടിച്ച, അവർ ഫണ്ട് ചെയ്യുന്ന ഭൂരിഭാഗം വരുന്ന മാധ്യമങ്ങളും ഇട്ട ചൂണ്ടയിൽ മിക്കവരും കൊത്തി എന്നു തന്നെ അല്ലേ പല പ്രസ്താവനകളും കാണിക്കുന്നത്? വിശാല പ്രതിപക്ഷ മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസുമായി ആം ആദ്മി പാർട്ടി സീറ്റ് ചർച്ചകൾ തുടങ്ങി എന്നും കോൺഗ്രസ് ആം ആദ്മി പാർട്ടിയുടെ രണ്ടാം കക്ഷിയായി മത്സരിക്കാൻ ഒരുങ്ങുന്നുവെന്നും വാർത്തകൾ വരുന്നതിന് ഇടയ്ക്ക് തന്നെയാണ് ഇന്നലത്തെ പ്രസ്താവനയെ ബിജെപിക്ക് അനുകൂലമായി മാറ്റി തീർത്തത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

പിന്നെ, കെജ്രിവാളിന്റെ വിശ്വാസ്യത. ഇന്ത്യ ഫൌണ്ടേഷനും അണ്ണാ ഹസാരെയും കിരൺ ബേദിയും ഒക്കെ അടങ്ങുന്ന ചരിത്രവും ചിലർ പറഞ്ഞു കണ്ടു, അതയാളുടെ ഭൂതകാലമാണ്, അതിന്റെ ഉത്പന്നമാണ് ആം ആദ്മി പാർട്ടിയും. അതിനു പ്രത്യേകിച്ച് ആശയസംഹിതകളോടോ പ്രത്യയശാസ്ത്രത്തോടോ കൂറോ ഭാരമോ ഇല്ല. പോപ്പുലിസം ആണ് ഭരണശാസ്ത്രം. അതുകൊണ്ടാണ്, ഇപ്പോഴും വലിയൊരു വിഭാഗം ജനങ്ങൾക്ക് വൈദ്യുതിക്കും വെള്ളത്തിനും ഒന്നും പൈസ കൊടുക്കേണ്ടതില്ലാത്തത്. കേജ്രിവാളിന് അധികാരഭ്രമത്തതയുണ്ട്, ഇപ്പോൾ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്, അതിന്റെ ലക്ഷണം ആയിരുന്നു രാജ്യസഭ സ്ഥാനാർഥി നിർണയത്തിൽ കണ്ടതും. എന്നാൽ ബിജെപിയാണ് മുഖ്യശത്രു എന്നു തിരിച്ചറിഞ്ഞുള്ള ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് ഇന്നയാൾ, അതിനൊപ്പം ഡൽഹിയിൽ ജീവിക്കുന്ന ഏതൊരു ശരാശരി മധ്യവർഗ ഹിന്ദുവിനെയും തന്നെയാണ് അയാൾ പ്രതിനിധീകരിക്കുന്നതും; ബിജെപിയെ അല്ല. അതുകൊണ്ടാണ് സാഹിബ് സിംഗ് വർമയും വികെ മൽഹോത്രയും സുഷമ സ്വരാജും ഒക്കെ ഭരിച്ച ഡൽഹിയിൽ ഷീലാ ദീക്ഷിതും അധികാരത്തിൽ വരുന്നതും. അതുകൊണ്ടു തന്നെയാണ് ഷീലാ ദീക്ഷിതിനെയും ബിജെപിയേയും അട്ടിമറിച്ച് ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതും. ഇതേ ജനം തന്നെ നാളെ കോൺഗ്രസിനെയോ ബിജെപിയെയോ അധികാരത്തിൽ തിരിച്ചു കൊണ്ടുവന്നാലും അത്ഭുതപ്പെടാനില്ല. അവർ ഇടയ്ക്ക് ബിജെപിയാവും ഇടയ്ക്ക് കോൺഗ്രസ് ആവും ഇടയ്ക്ക് ആം ആദ്മിക്ക് വേണ്ടിയും ഇറങ്ങും. അവരുടെ നേതാക്കളും അങ്ങനെ തന്നെ; അതാണ് ഇവിടുത്തെ രാഷ്ട്രീയം.

കേരളത്തിൽ നമ്മൾ ഉണ്ടെന്നു പറയുന്ന ഇടത് രാഷ്ട്രീയ പ്രബുദ്ധത ഒന്നും കേട്ടിട്ട് പോലും ഇല്ലാത്തവരാണ് ഡൽഹി നിവാസികളിലെ ഭൂരിഭാഗവും. പഞ്ചാബിലും ഹരിയാനയിലും യുപിയിൽ നിന്നുമൊക്കെ കുടിയേറി പാർത്തവർ ഉണ്ടാക്കിയ സാംസ്‌കാരിക മൂലധനമാണ് ഈ നഗരത്തിന്റെ സ്വഭാവം. കേരളം മുതൽ കശ്മീർ വരെ നീളുന്ന വലിയൊരു കൂട്ടം ജനങ്ങൾ കൂടി ചേരുന്ന ഒരു മൈഗ്രന്റ് സിറ്റിയാണത്. അവിടെ കമ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും മാറി മാറി തെരഞ്ഞെടുക്കുന്ന കേരളത്തിന്റെ കോൺടക്സ്റ്റിൽ ഒക്കെ വിലയിരുത്തിയാൽ പിഴയ്ക്കുന്നത് നമുക്കായിരിക്കും എന്നാണ് എന്റെ ഒരു ധാരണ.

(ഇതൊന്നു പറയാഞ്ഞിട്ട് ഒരു സമാധാനം കിട്ടിയില്ല. എന്നാപ്പിന്നെ പറഞ്ഞിട്ട് പോകാന്നു കരുതി. അപ്പ ടാറ്റ)
 

Latest News