ജിദ്ദ- സൗദിയിൽ ഇന്ന് ചന്ദ്രന്റെയും ചൊവ്വയുടെയും അപൂർവ്വ കൂടിച്ചേരൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാകുമെന്ന് ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗദി ആസ്‌ട്രോണമിക്കൽ സൊസൈറ്റി ഡയറക്റ്റർ എൻജിനിയർ മാജിദ് അബൂസാഹിറ അറിയിച്ചു. ഉച്ചക്ക് മുമ്പ് വടക്കു കിഴക്കായി ഉദയം ചെയ്യുന്ന ചന്ദ്രൻ സൂര്യാസ്തമയത്തോടെ ആകാശ മധ്യത്തിലെത്തും, ഇരുട്ട് പരക്കുന്നതോടെ ചൊവ്വയും ചന്ദ്രനും രണ്ടു ഡിഗ്രി വ്യത്യാസത്തിൽ മാത്രം സൗദിയിൽ നിന്നു ദൃശ്യമാകും. അർധരാത്രി വരെ ചന്ദ്രനും ചൊവ്വയും ഒരുമിച്ചു നീങ്ങും. ചൊവ്വയുടെയും ചന്ദ്രന്റെയും കൂടിച്ചേരലിന് ഭൂമിയുമായി പ്രത്യേകിച്ച് ബന്ധമോ എന്തെങ്കിലും അപായ സൂചനയോ ദുശ്ശകുനമോ ഉള്ളതായോ തെളിയിക്കപ്പെട്ടിട്ടില്ല. ആദ്യ പാദ വലുപ്പത്തിൽ ചന്ദ്രൻ ദൃശ്യമാകുന്ന ഈ ദിവസം ചന്ദ്രന്റെ പകുതി പ്രകാശിക്കുന്നതും മറുവശം ഇരുട്ടിലുമായിരിക്കുന്നതിലാൽ ദൂരദർശിനികളോ ചെറുടെലസ്‌കോപ്പുകളോ ഉപയോഗിച്ച് ചന്ദ്രോപരിതലത്തെ നിരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായിരിക്കുമിത്. രാത്രിയുടെയും പകലിന്റെയുമിടയിലെ നേർരേഖക്കിരുവശത്തുമുള്ള ഗർത്തങ്ങളും പർവ്വതങ്ങളുമൊക്കെ ഈ സമയത്തു വ്യക്തമായി കാണാനാകും. നിഴലും വെളിച്ചവും കൂടിക്കലരുന്ന ഈ ഭാഗത്ത് ത്രിമാന തല കാഴ്ച ലഭിക്കുന്നതു കൊണ്ടാണിതു സാധ്യമാകുന്നത്. ഏതാനും മണിക്കൂറുകൾക്കകം മക്ക സമയം പുലർച്ചെ 5.32 ഓടെ ചന്ദ്രൻ അതിന്റെ ആദ്യപാദത്തിലെത്തിച്ചേരുകയും ഈ മാസത്തിലെ നാലിലൊന്നു ഭ്രമണം പൂർത്തിയാക്കുകയും ചെയ്തിരിക്കും. ഏതാനും ദിവസങ്ങൾക്കകം ആകാശമധ്യത്തിലെ സൂര്യന്റെയും ചന്ദ്രന്റെയും അകലം കൂടി വരികയും ചന്ദ്രക്കല പൂർണ ചന്ദ്രനായി മാറുകയും ചെയ്യും. ചന്ദ്രോദയം ഘട്ടം ഘട്ടമായി ഓരോ ദിവസവും വൈകിയുദിച്ച് അവസാനം സൂര്യാസ്തമയത്തോടെ ചന്ദ്രനുദിക്കുന്ന അവസ്ഥയിലേക്കെത്തും.