സിങ്കപ്പൂര്‍ സിറ്റി- ലോകം ഉറ്റുനോക്കുന്ന അമേരിക്ക-ഉത്തര കൊറിയ ഉച്ചകോടിക്കായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും സിങ്കപ്പൂരിലെത്തി. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്കു നടക്കും (ഇന്ത്യന്‍ സമയം രാവിലെ ആറര). സിങ്കപ്പൂരിലെ സെന്റോസ ദീപിലെ കാപെല്ലാ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇതിനു മുന്നോടിയായുള്ള യു.എസ്, ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുളള അവസാനഘട്ട ചര്‍ച്ചകള്‍ നടന്നു വരികയാണ്.
ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് ഇരുനേതാക്കളും ഹസ്തദാനം ചെയ്യുമെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ എ.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ട്രംപു കിമ്മും തമ്മിലുളള സംഭാഷണം രണ്ടു മണിക്കൂറോളം നീളുമെന്നും പരിഭാഷകരുടെ സഹായത്തോടെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയുടെ ആണവായുധ പദ്ധതികളായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയം. ആണവ പദ്ധതികള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ഉത്തര കൊറിയ തയാറാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഈ പ്രതീക്ഷയിലാണ് യു.എസ്.
നേരത്തെ പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി എയര്‍ ചൈന വിമാനത്തിലാണ് നാടകീയമായി കിം സിങ്കപ്പൂരിലെത്തിയത്. സോവിയറ്റ് കാലത്തെ പഴകിയ വിമാനമാണ് ഉത്തര കൊറിയന്‍ നേതാവിന്റേതെന്നും ഈ വിമാനത്തിന് ദീര്‍ഘദൂരം പറക്കാന്‍ ശേഷിയില്ലാത്തതിനാല്‍ ചൈനയില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചൈനീസ് വിമാനമായ എയര്‍ ചൈന 747 എന്ന വിമാനത്തില്‍ ചൈനീസ് തലസ്ഥാനമായി ബെയ്ജിങിലേക്കെന്ന രീതിയില്‍ യാത്ര പുറപ്പെടുകയും വഴിമധ്യേ സിങ്കപ്പൂരിലേക്ക് വഴിമാറ്റുകയുമായിരുന്നു. സഹോദരി കിം യോ ജോങ്, വിദേശകാര്യ മന്ത്രി റിയോങ് ഹോ, മുന്‍ ചാരത്തലവന്‍ കിം യോങ് ചോല്‍ എന്നിവര്‍ കിമ്മിനെ അനുഗമിക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കിം പ്യോങ്യാങിലേക്ക് മടങ്ങും. കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം അവിടെനിന്ന് നേരിട്ടാണ് യു.എസ് പ്രസിഡന്റ് ട്രംപ് സിങ്കപ്പൂരിലെത്തിയത്.