Sorry, you need to enable JavaScript to visit this website.

സൗദിയ 25 വിദേശ നഗരങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നു

റിയാദ്- ദേശീയ വിമാന കമ്പനിയായ സൗദിയ ഈ വർഷം മൂന്നു ഭൂഖണ്ഡങ്ങളിലെ 25 നഗരങ്ങളിലേക്കു കൂടി പുതുതായി സർവീസുകൾ ആരംഭിക്കും. എന്നാൽ ഇക്കൂട്ടത്തിൽ ഇന്ത്യൻ നഗരങ്ങളില്ല. ചൈനയിലെ ബെയ്ജിംഗ്, ബ്രിട്ടനിലെ ബേമിംഗ്ഹാം, ടാൻസാനിയയിലെ ദാറുസ്സലാം, ബംഗ്ലാദേശിലെ ചിറ്റഗോംഗ്, ജിബൂത്തി, പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ, നൈജീരിയയിലെ കാനൊ, ഇറാഖിലെ ബഗ്ദാദ്, ലണ്ടനിലെ ഗാറ്റ്വിക്ക് എയർപോർട്ട്, ഫ്രാൻസിലെ നീസ്, സ്‌പെയിനിലെ മലാഗ, ഗ്രീസിലെ മൈകോനോസ്, ഹെറാക്ലിയോൺ, റോഡസ്, ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗ്, ഈജിപ്തിലെ ശറമുശ്ശൈഖ്, ജോർജിയയിലെ തിബിലിസി, അസർബൈജൻ തലസ്ഥാനമായ ബാകു, തുർക്കിയിലെ ട്രാബ്‌സോൺ, അന്റാല്യ, ബോഡ്രം, ഇസ്മീർ, ബോസ്‌നിയയിലെ സരയാവൊ, സൈപ്രസിലെ ലാർനാക, മോണ്ടിനെഗ്രോയിലെ ടിവാറ്റ് എന്നിവിടങ്ങളിലേക്കാണ് പുതുതായി സർവീസുകൾ ആരംഭിക്കുക. 


അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ മത്സരാധിഷ്ഠിത സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയ കൂടുതൽ വിദേശ നഗരങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നത്. ബോയിംഗ് കമ്പനിയിൽ നിന്ന് ഡ്രീംലൈനർ ബി-787 ഇനത്തിൽ പെട്ട 39 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ ദിവസങ്ങൾക്കു മുമ്പ് സൗദിയ കരാർ ഒപ്പുവെച്ചിരുന്നു. ഭാവിയിൽ ഈയിനത്തിൽ പെട്ട പത്തു വിമാനങ്ങൾ കൂടി വാങ്ങാനുള്ള സാധ്യതയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
പുതിയ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്ന സൗദിയ പ്രഖ്യാപനം ദേശീയ വ്യോമയാന തന്ത്രത്തിന് അനുഗുണമായതാണെന്ന് സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ ഇബ്രാഹിം അൽഉമർ പറഞ്ഞു. സൗദി വിമാനത്താവളങ്ങളിൽ നിന്ന് ഡയറക്ട് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും സൗദിയിൽ വിമാന യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയായും ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു. നിലവിൽ നാലു ഭൂഖണ്ഡങ്ങളിലെ 125 നഗരങ്ങളിലേക്ക് സൗദിയ സർവീസുകൾ നടത്തുന്നുണ്ട്. പ്രതിദിനം 610 ലേറെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ സൗദിയ നടത്തുന്നു. നിലവിൽ സൗദിയക്കു കീഴിൽ 167 വിമാനങ്ങളുണ്ട്. 

Latest News