ന്യൂദൽഹി- രാഹുൽ ഗാന്ധിക്ക് എതിരായ അയോഗ്യത നടപടി അതിരുകടന്നതാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ. കോൺഗ്രസ് നേതാവിനെ അയോഗ്യനാക്കിയതിന് എതിരെ ഭരണകൂടം 'വിശാലഹൃദയം' കാണിക്കണമെന്നും പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. 'ജൻ സൂരജ്' ഭാഗമായി ഇപ്പോൾ സ്വന്തം സംസ്ഥാനമായ ബിഹാറിൽ പര്യടനം നടത്തുന്ന കിഷോർ, തങ്ങൾക്ക് തെറ്റ് പറ്റിയെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കോൺഗ്രസ് വേണ്ടത്ര തയ്യാറായിട്ടില്ലെന്നും വ്യക്തമാക്കി.
ഞാൻ ഒരു നിയമ വിദഗ്ദ്ധനല്ല, പക്ഷേ നിയമനടപടികളോടുള്ള ബഹുമാനത്തോടെ, രാഹുൽ ഗാന്ധിക്ക് ലഭിച്ച ശിക്ഷ അമിതമാണെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് ചൂടിൽ ആളുകൾ പലതും പറയും. ഇത് ആദ്യ സംഭവമല്ല. അവസാനത്തേതുമല്ല. അടിസ്ഥാനപരമായി മാനനഷ്ടക്കേസായതിന് രണ്ട് വർഷത്തെ ജയിൽവാസം അതിരുകടന്നതായി തോന്നുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ പ്രസിദ്ധമായ ഒരു വരി കേന്ദ്രത്തിലെ സർക്കാരിനെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടുങ്ങിയ ഹൃദയമുള്ള ആരും വലിയവരാകില്ല എന്നാണ് അത്. ബി.ജെ.പി ഇന്ന് അധികാരത്തിലാണ്. വലിയ മനസ്സ് കാണിക്കേണ്ട ബാധ്യത അവർക്കായിരുന്നു. അവർ കുറച്ച് ദിവസം കാത്തിരിക്കുകയും ദുരിതബാധിതരെ അപ്പീലിൽ പോകാൻ അനുവദിക്കുകയും ഒരു ആശ്വാസവും കാണുന്നില്ലെങ്കിൽ മാത്രം പ്രവർത്തിക്കുകയും ചെയ്യണമായിരുന്നുവെന്നും കിഷോർ കൂട്ടിച്ചേർത്തു.