Sorry, you need to enable JavaScript to visit this website.

അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധിയുടെ  ആദ്യ വാര്‍ത്താ സമ്മേളനം ഇന്നുച്ചയ്ക്ക് 

ന്യൂദല്‍ഹി- പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.  ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് താന്‍ പോരാടുന്നതെന്നും എന്തു വില കൊടുക്കാനും തയ്യാറാണെന്നും അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 2019-ലെ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതിയാണ് വ്യാഴാഴ്ച രാഹുലിന് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍, രാഹുലിനെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം വെള്ളിയാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിരുന്നു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. 'സേവ് ഡെമോക്രസി' മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്.
രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി മറ്റ് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ബിജെപിക്കെതിരെ ചിട്ടയായ പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ നേതാക്കളായ മമതാ ബാനര്‍ജി, അരവിന്ദ് കേജ്രിവാള്‍, എംകെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, കെസിആര്‍, അഖിലേഖ് യാദവ് തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.

Latest News