Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി: അബ്ദുല്ലക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കണ്ണൂര്‍ - സെന്റ് ആഞ്ചലോസ് കോട്ടയിലെ കോടികളുടെ കോടികളുടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്യും. പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കുന്നതിനായി അന്നത്തെ എം.എല്‍.എയായിരുന്ന അബ്ദുല്ലക്കുട്ടി ഇടപെട്ടതിന്റെ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പരാതിയുടെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്തിരുന്നു.
അഴിമതി കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കുന്ന കാര്യം വിജിലന്‍സ് തീരുമാനിക്കും. കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ്, അന്നത്തെ ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
പദ്ധതിയില്‍ വന്‍ക്രമക്കേട് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പല ഉപകരണങ്ങളും സ്ഥാപിച്ചില്ലെന്നും ഉപയോഗിച്ച ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും കണ്ടെത്തിയിരുന്നു.  
പദ്ധതിയുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുല്ലക്കുട്ടി വിജിലന്‍സിന് മൊഴി നല്‍കിയത്. എന്നാല്‍ ഡി.ടി.പി.സിയില്‍ നിന്നുള്‍പ്പെടെ കസ്റ്റഡിയിലെടുത്ത രേഖകളില്‍ അബ്ദുല്ലക്കുട്ടിയുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. പദ്ധതിയുടെ കരാര്‍ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് കിട്ടാനായി അബ്ദുല്ലക്കുട്ടി ഇടപെട്ടത് സംബന്ധിച്ച രേഖകളാണ് വിജിലന്‍സിന്റെ കൈവശമുള്ളത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി അദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം.
സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ വിജിലന്‍സ് തുടങ്ങിയിട്ടുണ്ട്. 3.8 കോടി രൂപ ചെലവിലായിരുന്നു 2016ല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം അനുവദിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി നിലക്കുകയായിരുന്നു.

 

 

Latest News