Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിക്കെതിരെ വിജയം കണ്ടത് സംഘ്പരിവാറിന്റെ ആസൂത്രിത നീക്കം

ന്യൂദല്‍ഹി- ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരെ ധീരതയോടെ നിലകൊള്ളുകയും തുറന്നുകാട്ടുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിജയം കണ്ടത് നിയമഴി തേടിക്കൊണ്ടുള്ള ആസൂത്രിത നീക്കം. സര്‍ക്കാരിനും സംഘ്പരിവാറിനുമെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന എല്ലാ പ്രസ്താവനകളും കോടതിയിലെത്തിക്കുകയെന്നത് എതിരാളികളുടെ പ്രധാനതന്ത്രമായിരുന്നു.
ഇപ്പോള്‍ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്ക് നയിച്ച സൂറത്ത് കോടതി വിധിക്കു പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രാഹുല്‍ ഗാന്ധിക്കെതിരെ നിരവധി കേസുകളുണ്ട്. മോഡിയെ കള്ളന്മാരുമായി താരതമ്യം ചെയ്തതിനാണ് ഇപ്പോൾ ശിക്ഷിച്ചതെങ്കിൽ മോഡിയെ കള്ളനെന്നു വിളിച്ചതിനും 1984 ലെ കലാപത്തെ കുറിച്ച് പരാമർശിച്ചതിനും രാഹുലിനെതിരെ കേസുകളുണ്ട്. വിവിധ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുലിനെതിരെ 16 കേസുകള്‍ കൂടിയുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആര്‍.എസ്.എസിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രാഹുലിനെതിരേ മൂന്നുകേസുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം അസമിലുമാണ് രജിസ്റ്റര്‍ ഫയല്‍ ചെയ്തത്.
മഹാരാഷ്ട്രയിലെ താനെയില്‍ 2014ല്‍ തെരഞ്ഞെടുപ്പു റാലിയില്‍ ആര്‍.എസ്.എസാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെന്ന് രാഹുല്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരേ ഭീവണ്ടിയിലെ ആര്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി രാജേഷ് മഹാദേവ് കുന്ദെയാണ് ഭീവണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി. ഇതിന്റെ വിചാരണ ആരംഭിച്ചിട്ടില്ല.  ആര്‍.എസ്.എസുകാര്‍ ഗാന്ധിജിയെ കൊന്നു. ഇപ്പോഴവര്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും എതിര്‍ത്തു-ഇതായിരുന്നു രാഹുലിന്റെ പരാമര്‍ശം.  
2016ല്‍ രാഹുലിനെതിരെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍, അസമില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണവ മഠമായ ബാര്‍പേട്ട സത്രത്തില്‍ തന്നെ ആര്‍.എസ്.എസ്സുകാര്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചതിനാണിത്. അസം കാമരൂപ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണ അന്തിമഘട്ടത്തിലാണ്.
2018ല്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുംബൈ അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ മറ്റൊരു കേസുണ്ട്.
2018 ജൂണില്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിന്റെ പേരിലുള്ളതാണ് രാഹുല്‍ ഗാന്ധി നേരിടുന്ന മറ്റൊരു കേസ്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് 745.58 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതില്‍ ജാമ്യം ലഭിച്ചെങ്കിലും വാദം തുടങ്ങിയിട്ടില്ല.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, അമിത് ഷായെ കൊലപാതകക്കേസിലെ ആരോപണവിധേയനായ ആള്‍ എന്നു വിളിച്ചതില്‍ അഹമ്മദാബാദ് കോടതിയില്‍ കൃഷ്ണവദന്‍ സോമനാഥ് ബ്രഹ്മഭട്ട് എന്നയാള്‍ നല്‍കിയ ഹരജിയിലും നടപടികള്‍ പൂര്‍ത്തിയാകാനിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ 'കമാന്‍ഡര്‍ ഇന്‍ തീഫ്' എന്നു വിളിച്ചതില്‍ മുംബൈ ഗിര്‍ഗാവ് കോടതിയില്‍ മഹേഷ് ഹുകുംചന്ദ് ശ്രീഷ്മല്‍ നല്‍കിയ ഹരജിയും നിലനില്‍ക്കുന്നുണ്ട്.  മോദി കുടംബപ്പേര് പരാമര്‍ശത്തില്‍  ഗുജറാത്തിലെ സൂറത്തിനു പുറമേ ബിഹാറിലെ പട്‌നയിലും ജാര്‍ഖണ്ഡിലെ റാഞ്ചിയിലും കേസുകളുണ്ട്.
2018ല്‍ ചേര്‍ന്ന  എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തില്‍ അമിത് ഷായെ കൊലപാതകി എന്നുവിളിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ റാഞ്ചിയിലും ചായിബാസയിലും രണ്ടു കേസുകളുണ്ട്. കൊലപാതകത്തില്‍ ആരോപണവിധേയനായ ആളെ ബി.ജെ.പി അധ്യക്ഷനായി സ്വീകരിക്കുമെന്ന്  പറഞ്ഞതിന് റാഞ്ചിയില്‍ തന്നെ മറ്റൊരു കേസുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News