Sorry, you need to enable JavaScript to visit this website.

മൂന്നു പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി; പിശകെന്ന് വിശദീകരണം

തൃശൂര്‍ -തൃശൂരില്‍ മൂന്നു പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.  കോവിഡിന്റെ ജില്ലയിലെ പ്രതിദിന കണക്കുകള്‍ അപ്‌ലോഡ് ചെയ്യുന്ന ജീവനക്കാര്‍ക്ക് പറ്റിയ പിഴവാണ് ഇത്തരത്തില്‍ ഒരു പ്രചരണത്തിന് ഇടയാക്കിയതെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലയില്‍ മൂന്നുപേര്‍ മരിച്ചെന്ന വാര്‍ത്ത ചാനലുകളിലും മറ്റും ഫ് ളാഷ് ആയി വന്നതോടെ ഡിഎംഒ ഓഫീസിലേക്ക് ഫോണ്‍ വിളികള്‍ തുരുതുരാ എത്തി.
ഡിഎംഒ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ഒരു കണക്ക് എവിടെ നിന്നും വന്നു എന്നതിനെ കുറിച്ച് അടിയന്തരമായി സമഗ്ര അന്വേഷണം നടത്തി.
ബന്ധപ്പെട്ട എല്ലാ ഡോക്ടര്‍മാരെയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും മൂന്നു മരണത്തെക്കുറിച്ച് എവിടെനിന്നും വിവരങ്ങള്‍ ലഭിചില്ല.
തുടര്‍ന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് ഇത്തരത്തില്‍ ഒരു പ്രചരണത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയത്.
 രാത്രി വൈകി ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ സൂം. മീറ്റിംഗ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.  പൊതുജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്ന ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും മുകളില്‍ നിന്നുണ്ടായി.
 അതേസമയം തൃശൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍  കോവിഡ് ബാധിതര്‍ വർധിക്കുന്നുണ്ടെന്നും രോഗബാധിതരുടെയും മരണമടഞ്ഞവരേയും കണക്കുകള്‍ കൃത്യമായി അപ്‌ലോഡ് ചെയ്യാറുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഡാറ്റ അപ്‌ലോഡ് ചെയ്തതില്‍ ഗുരുതരമായ പിഴവ് സംഭവിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.

 

Latest News