വടക്കേ ഇന്ത്യയില്‍ റമദാന്‍ വെള്ളിയാഴ്ച മുതല്‍

ന്യൂദല്‍ഹി- സൗദി അറേബ്യക്കൊപ്പം കേരളത്തിലും വ്യാഴാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കുമെങ്കിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച മുതലാണ് നോമ്പ്. വടക്കേ ഇന്ത്യയിലെങ്ങും ചന്ദ്രപ്പിറ ദൃശ്യമാകാത്തതിനാല്‍ റമദാന്‍ ഒന്ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അറിയിച്ചു. ലഖ്‌നൗ, ദല്‍ഹി എന്നിവിടങ്ങളില്‍ വെള്ളിയാണ് നോമ്പ് തുടങ്ങുക.
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്തും തമിഴ്‌നാട്ടിലെ കുളച്ചലിലും മാസപ്പിറവി കണ്ടു. മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവര്‍ അറിയിച്ചു.
സൗദി, യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, സോമാലിയ, ഇറാഖ്, കുവൈത്ത്, യമന്‍, തുര്‍ക്കി, ഖത്തര്‍,ഒമാന്‍   തുടങ്ങി 17 രാജ്യങ്ങളില്‍ വ്യാഴാഴ്ചയാണ് റമദാന്‍ ഒന്ന്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയായിരിക്കും നോമ്പ് തുടങ്ങുക.

 

Latest News