യൂറിന്‍ബാഗ് ഉണ്ടോയെന്ന് നോക്കിയതാണെന്ന്  മെഡിക്കല്‍ കോളേജിലെ പീഡനക്കേസ് പ്രതി

കോഴിക്കോട്- സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡന പരാതിയില്‍ യുവതിയുടെ രഹസ്യ മൊഴിയെടുക്കും. ശാസ്ത്രീയ പരിശോധനകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെ 15 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐ.സി.യു.വിലേക്ക് മാറ്റിയപ്പോള്‍ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. യുവതിയുടെ വസ്ത്രങ്ങള്‍ സ്ഥാനം മാറിക്കിടക്കുന്നതുകണ്ട് അറ്റന്‍ഡറോട് ചോദിച്ചിരുന്നെന്നും യൂറിന്‍ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നല്‍കിയെന്നും നഴ്‌സ് മൊഴി നല്‍കി. തൈറോയ്ഡ് രോഗിക്ക് യൂറിന്‍ബാഗ് ആവശ്യമില്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ശകാരിച്ചെന്നും മൊഴിയിലുണ്ട്.
സംഭവദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ശശീന്ദ്രന്‍ മുന്‍പ് ഒരു നഴ്‌സിനോട് അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചു.
സംഭവത്തില്‍ വടകര മയ്യന്നൂര്‍ സ്വദേശിയായ രവീന്ദ്രനെ നേരത്തേ അറസ്റ്റ് ചെയ്യുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം സ്‌കൂള്‍ സഹപാഠികളായിരുന്നവര്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുകയായിരുന്നു പ്രതി. യാത്രകഴിഞ്ഞ് രാവിലെ കോഴിക്കോട് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശനും ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നിലാലുവും ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Latest News