Sorry, you need to enable JavaScript to visit this website.

മീനച്ചിലാറിനെക്കുറിച്ച പുതിയ വിവാദങ്ങൾ ദൗർഭാഗ്യകരം -സംരക്ഷണ സമിതി

കോട്ടയം- നദീ സംരക്ഷണത്തിന്റെ പേരിൽ മീനച്ചിലാറിനെക്കുറിച്ചുളള പുതിയ വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്ന് മീനച്ചിലാർ മീനന്തലയാർ സംരക്ഷണ വേദി. നദീ സംരക്ഷണത്തിനും നീരൊഴുക്കിനും വേണ്ട നടപടികളെ എതിർക്കുന്ന പ്രവണത ബാലിശമാണെന്നും വേദി ഭാരവാഹികൾ അറിയിച്ചു. മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കം ചെയ്ത് വെള്ളൂരിലെ കേരളാ റബർ ലിമിറ്റഡിന്റെ സ്ഥലത്ത് നിക്ഷേപിക്കണമെന്ന് അഡ്വ. കെ.അനിൽ കുമാർ, ഡോ.ജേക്കബ് ജോർജ്, ഡോ.പുന്നൻ കുര്യൻ വേങ്കിടത്ത് എന്നിവർ അറിയിച്ചു.
കോട്ടയം മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രളയരഹിത കോട്ടയം പദ്ധതിക്ക് ദേശീയ ഹരിത ട്രിബ്യൂണൽ വിധിയോടെ പുതിയ സാധ്യതകൾ കൈവന്നിരിക്കുകയാണ്. അടുത്ത കാലവർഷക്കാലത്തെ പ്രളയഭീഷണി മുൻനിർത്തി നദിയിൽ ഒഴുക്ക് തടസപ്പെടുത്തുന്ന തുരുത്തുകൾ ഉൾപ്പടെ എല്ലാ തടസങ്ങളും ഉടൻ നീക്കണമെന്നു ഉത്തരവിൽ പറയുന്നു. ഇതിനായി ജില്ലാ കലക്ടർ അധ്യക്ഷയായ വിദഗ്ധ സമിതിയുടേയും ജൈവ വൈവിധ്യ ബോർഡിന്റെയും മാർഗ നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്. ജൈവവൈവിധ്യ ബോർഡിന്റെ പ്രധാന നിർദേശങ്ങളിലൊന്ന് നദിയിലെ തുരുത്തുകൾ നീക്കം ചെയ്യുമ്പോൾ ലഭിക്കുന്ന എക്കലും മണലും സർക്കാർ വക സ്ഥലത്ത് സംഭരിക്കണമെന്നാണ്. ഇത് കണക്കിലെടുത്ത് സർക്കാർ ഉടമസ്ഥതയിൽ വെള്ളൂരിൽ ആരംഭിക്കുന്ന കേരളാ റബർലിമിറ്റഡിൽ റബർ പാർക്കിനാവശ്യമായ സ്ഥലം വികസിപ്പിക്കാൻ ഉപയോഗിക്കാം. കോട്ടയത്ത് വെള്ളൂപ്പറമ്പ് മുതൽ ഈരാറ്റുപേട്ട വരെയും അവിടെ നിന്നു കിഴക്കോട്ടുള്ള ശാഖകളിലുമായി വളരെയേറെ മണ്ണും എക്കലും അടിഞ്ഞുകൂടി തുരുത്തുകളായി മാറിയിരിക്കുകയാണ്. 
നദിയിലെ മണൽ വാരുന്ന പ്രവൃത്തിയല്ല ഇത്. നദിയുടെ ആഴം വർധിപ്പിക്കേണ്ടതില്ല. അടിഞ്ഞുകൂടുന്ന എക്കൽ തുരുത്തായി മാറി അതിൽ വൃക്ഷങ്ങൾ വളർന്ന് നദിയുടെ ഇടം കുറയുന്നു. കയ്യേറ്റക്കാർ അത് സ്വന്തമാക്കാൻ ആദ്യം പച്ചക്കറി കൃഷിയും കപ്പ കൃഷിയും പിന്നീട് തെങ്ങ്, കമുക്, മാവ്, റബ്ബർ എന്നിവ നട്ടുവളർത്തുകയും ചെയ്യുന്ന രീതിയാണ്.

Latest News