ന്യൂയോർക്ക്- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ ഇന്ത്യൻ നേതാക്കൾ നൽകിയ 47,000 ഡോളർ വിലമതിക്കുന്ന സമ്മാനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ നൽകുന്നതിൽ അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കുടുംബവും പരാജയപ്പെട്ടു. വിവിധ രാജ്യങ്ങളിലെ നേതാക്കൾ നൽകിയ രണ്ടരലക്ഷം ഡോളർ വിലമതിക്കുന്ന സ്വത്തുക്കളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ട്രംപിന് സാധിച്ചില്ലെന്നും ഡെമോക്രാറ്റുകൾ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
'സൗദി വാളുകൾ, ഇന്ത്യൻ ആഭരണങ്ങൾ, ഡോണൾഡ് ട്രംപിനേക്കാൾ വലിയ സാൽവഡോറൻ ഛായാചിത്രം: പ്രധാന വിദേശ സമ്മാനങ്ങൾ വെളിപ്പെടുത്തുന്നതിൽ ട്രംപ് ഭരണകൂടത്തിന്റെ പരാജയം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഫോറിൻ ഗിഫ്റ്റ് ആന്റ് ഡെക്കറേഷൻസ് ആക്ട് അനുസരിച്ച്, അധികാരത്തിലിരിക്കുമ്പോൾ വിദേശ സർക്കാറുകളിൽനിന്നുള്ള സമ്മാനങ്ങൾ വെളിപ്പെടുത്തണമെന്നാണ് അമേരിക്കയിലെ നിയമം. എന്നാൽ ഇക്കാര്യം വെളിപ്പെടുത്തുന്നതിൽ ട്രംപും കുടുംബവും പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ടിലുള്ളത്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ് 2017 മുതൽ 2021 വരെ അമേരിക്കയുടെ 45-ാമത് പ്രസിഡന്റായിരുന്നു.
76 കാരനായ ട്രംപും കുടുംബവും തങ്ങൾക്ക് ലഭിച്ച നൂറിലേറെ വിദേശ സമ്മാനങ്ങൾ എവിടെയാണ് എന്ന് വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. 250,000 ഡോളറിന്റെ സമ്മാനങ്ങളെ പറ്റിയാണ് വിവരമില്ലാത്തത്.
ട്രംപ് കുടുംബത്തിന് ഇന്ത്യയിൽ നിന്ന് 17 സമ്മാനങ്ങൾ ലഭിച്ചതായി രേഖകൾ വെളിപ്പെടുത്തലുണ്ട്. അതിന്റെ ആകെ മൂല്യം 47,000 ഡോളറിലധികം വരും. പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് ട്രംപിന് ഇന്ത്യയിൽനിന്ന് സമ്മാനങ്ങൾ നൽകിയത്.