ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ഇന്ത്യൻ മുൻനിരക്കാരായ ടാറ്റാ മോട്ടോഴ്‌സും ഓൺലൈൻ ജനപ്രിയ റൈഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഊബറും ചേർന്ന് 25,000 കാറുകൾ നിരത്തിലിറക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യയിലെ ഇവി കാറുകളുടെ വിൽപനയിൽ 70 ശതമാനം കൈയടക്കിയിരിക്കുന്നത് ടാറ്റാ മോട്ടോഴ്‌സ് ആണ്. ടിയാഗോ, നെക്‌സോൺ, ടിഗോർ മോഡലുകളാണ് ഇന്ത്യയിൽ വിൽക്കപ്പെടുന്നത്. ഇതിൽ സെഡാൻ മോഡലായ ടിഗോറാണ് ഊബർ നിരത്തിൽ ഇറക്കാൻ ഒരുങ്ങുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ മുൻകൂർ ചെലവ് ഉയർന്നതാണെങ്കിലും ഫ്ലാറ്റ് ഉടമകൾക്ക് മികച്ച വരുമാനം ലഭിക്കുന്നു. കാരണം ഓട്ടവും മെയിന്റനൻസ് ചെലവും സാധാരണ എൻജിൻ കാറുകളേക്കാൾ കുറവാണ്. ഇതിനു പുറമെ, സർക്കാർ സബ്‌സിഡിയുമുണ്ട്. 315 കിലോമീറ്റർ ദൂരപരിധിയുള്ള കാറിന് 14.98 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കൂടാതെ 2.6 ലക്ഷം രൂപ സബ്‌സിഡിയായും ലഭിക്കും.
ഊബർ 2040 ഓടെ ലോക വ്യാപകമായി ഇവി ടാക്‌സി സർവീസിലേക്ക് മാറാൻ ഒരുങ്ങുകയാണെന്ന് ഊബർ ഇന്ത്യ-സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിംഗ് പ്രസ്താവനയിൽ പറഞ്ഞു. ടാറ്റാ മോട്ടോഴ്‌സുമായുള്ള പങ്കാളിത്തം ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഊബറുമായുള്ള പങ്കാളിത്തം ടാറ്റായുടെ വിപണി സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്ന് ടാറ്റാ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു.
ഒരു റൈഡ് ഹെയ്‌ലിംഗ് കമ്പനിയുമായുള്ള ടാറ്റാ മോട്ടോഴ്‌സിന്റെ രണ്ടാമത്തെ കരാറാണ്. ഗുരുഗ്രാം ആസ്ഥാനമായുള്ള ഓൾ ഇലക്ട്രിക് ക്യാബ് കമ്പനിയായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയുമായി ടാറ്റാ കഴിഞ്ഞ വർഷം ജൂണിൽ കരാറിൽ ഏർപ്പെട്ടിരുന്നു. 10,000 കാറുകളാണ് അന്ന് കൈമാറിയത്. ബംഗളൂരുവിൽ വർധിച്ചുവരുന്ന ഇവി കാബിന്റെ ഭാഗമായി ഏകദേശം 1000 കാറുകൾ വിന്യസിക്കാൻ ഊബറിന്റെ എതിരാളിയായ ഒല കാബ്‌സിനും പദ്ധതിയുണ്ട്. ഈ മാസം മുതൽ ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ ഘട്ടം ഘട്ടമായി വിതരണം ചെയ്യും.