60 ലക്ഷം വ്യാജ വോട്ടര്‍മാര്‍; ആരോപണം തെര.കമ്മീഷന്‍ തള്ളി

ന്യൂദല്‍ഹി- മധ്യപ്രദേശ് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന കോണ്‍ഗ്രസ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വോട്ടര്‍ പട്ടികയില്‍ 60 ലക്ഷം പേരുകള്‍ വ്യാജമാണെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കൃത്രിമം നടന്നതിന് തെളിവില്ലെന്ന്  കമ്മീഷന്‍ എ.ഐ.സി.സിക്ക് അയച്ച കത്തില്‍ മറുപടി നല്‍കി.   ചിത്രങ്ങള്‍ ആവര്‍ത്തിച്ചു വന്നത് വ്യാജ അപേക്ഷകളുമായി ചേര്‍ത്ത് പറയാനാവില്ലെന്നും ഇതു പരിഹരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.
പട്ടികയിലെ 60 ലക്ഷം പേര്‍ വ്യാജന്മാരാണെന്നതിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് കമ്മിഷനു നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി  രണ്ടു സംഘങ്ങള്‍ക്ക് രൂപം നല്‍കിയ കമ്മീഷന്‍  ജൂണ്‍ ഏഴിനുമുമ്പായി റിപ്പോര്‍ട്ടു നല്‍കാന്‍  നിര്‍ദേശിച്ചിരുന്നു.
ഭോപാല്‍, നര്‍മദാപുരം എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് കൃത്രിമം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മധ്യപ്രദേശിലെ ജനസംഖ്യാവര്‍ധന 24 ശതമാനമാണെന്നും എന്നാല്‍ വോട്ടര്‍മാരുടെ എണ്ണം 40 ശതമാനം വര്‍ധിച്ചുവെന്നും ഒരു വോട്ടര്‍തന്നെ 26 പട്ടികകളിലുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം
 

Latest News