Sorry, you need to enable JavaScript to visit this website.

മമത രാഹുൽ ഗാന്ധിയെ വിമര്‍ശിക്കുന്നത് റെയ്ഡില്‍നിന്ന് രക്ഷപ്പെടാനെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളുടെ റെയ്ഡുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബാനര്‍ജിയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും അപകീര്‍ത്തിപ്പെടുത്താന്‍ മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കരാര്‍ ഉണ്ടാക്കിയിരിക്കയാണെന്ന് പാര്‍ട്ടി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മമത ബാനര്‍ജി സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രധാനമന്ത്രിയും ദീദിയും തമ്മില്‍ കരാറുണ്ട്. ഇഡിസിബിഐ റെയ്ഡുകളില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നു- കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മമത കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതില്‍ പ്രധാനമന്ത്രി മോഡി ഏറെ  സന്തോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കില്‍ ആര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കാന്‍  കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശം.
പ്രധാനമന്ത്രി മോഡിയുടെ ഏറ്റവും വലിയ ടിആര്‍പിയാണ് രാഹുല്‍ ഗാന്ധിയെന്നാണ് മുഖ്യമന്ത്രി ബാനര്‍ജി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞത്. രാഹുല്‍ ഗാന്ധി നേതാവാകണമെന്ന് ബി.ജെ.പി തന്നെയാണ് ആഗ്രഹക്കുന്നത്.  രാഹുല്‍ ഗാന്ധിയെ ഹീറോ ആക്കാന്‍ ബിജെപിക്ക്
അതിയായ താല്‍പ്പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ബിജെപിക്ക് മുന്നില്‍ തലകുനിക്കുന്നത് കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും തൃണമൂലിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടുകയാണെന്നും മമത ആരോപിച്ചു.
പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ടിഎംസി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കേന്ദ്രത്തിനെതിരെ വെവ്വേറെ പ്രതിഷേധം നടത്തുന്നതിനിടെയാണ് മമതയുടെ പ്രസ്താവനയും കോണ്‍ഗ്രസിന്റെ വിമര്‍ശനവും. ഇതോടെ  പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തെ വിള്ളല്‍ കൂടുതല്‍ പ്രകടമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News