കോഴിക്കോട് - മുസ്‌ലിം ലീഗിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളെ അഭിനന്ദിച്ച് ഡോ. കെ.ടി ജലീൽ എം.എൽ.എ. സി.പി.എമ്മിന്റെ പ്രതിരോധ ജാഥ സമാപിക്കുന്ന ദിവസം തന്നെ തന്റെ സുഹൃത്തുക്കൾ ലീഗ് ഭാരവാഹിത്വത്തിലെത്തുന്നത് യാദൃച്ഛികമായി കാണാനാവില്ലെന്ന് ജലീൽ ഫേസ് ബുക്കിൽ കുറിച്ചു.
ഇത് സുവ്യക്തമായൊരു ചരിത്ര സ്മരണയാണ്. ലോകത്ത് ആരും ആർക്കും പാരയല്ല. എത്രകോടി മനുഷ്യരുണ്ടോ അത്രകോടി അവസരങ്ങളും ഭൂമിയിലുണ്ട്. മറ്റൊരാൾ തന്റെ സാധ്യതകൾ ഇല്ലാതാക്കുമെന്ന് ഭയന്ന് കുതന്ത്രങ്ങൾ മെനഞ്ഞ് ആരും ആരെയും പുറം തള്ളേണ്ടെന്നും നമ്മുടെ കണക്കുകൂട്ടലുകൾ പിഴക്കുമെന്നും അദ്ദേഹം ഫേസ് ബുക്കിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ഞാൻ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്ന സി.എച്ച് റഷീദും സി.പി സൈതലവിയും മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായതിൽ സന്തോഷം. എൻ ഷംസുദ്ദീനും കെ.എം ഷാജിയും പി.എം സാദിഖലിയും സെക്രട്ടറിമാരായതും ആഹ്‌ളാദകരം.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ സഖാവ് എം.വി ഗോവിന്ദൻ മാസ്റ്റർ നയിച്ച ഡോ. ബിജുവും സുജാതയും സ്വരാജും ജൈക്കും ഞാനും അംഗങ്ങളായ ജനകീയ പ്രതിരോധ ജാഥ 27 ദിവസത്തെ പ്രയാണ ശേഷം തലസ്ഥാനത്ത് സമാപിക്കുന്ന ദിവസം തന്നെയാണ് എന്റെ സുഹൃത്തുക്കൾ ലീഗ് ഭാരവാഹിത്വത്തിലെത്തുന്നത്. അത് കേവലം യാദൃശ്ചികതയായി കാണാനാവില്ല. സുവ്യക്തമായൊരു ചരിത്ര സ്മരണയാണ്.
ലോകത്ത് ആരും ആർക്കും പാരയല്ല. എത്രകോടി മനുഷ്യരുണ്ടോ അത്രകോടി അവസരങ്ങളും ഭൂമിയിലുണ്ട്. മറ്റൊരാൾ തന്റെ സാദ്ധ്യതകൾ ഇല്ലാതാക്കുമെന്ന് ഭയന്ന് കുതന്ത്രങ്ങൾ മെനഞ്ഞ് അരും ആരെയും പുറം തള്ളേണ്ട. നമ്മുടെ കണക്കു കൂട്ടൽ പിഴക്കും.
എന്റെ പഴയ സഹപ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങൾ.